ഇരിങ്ങാലക്കുട : വെട്ടുകുന്നത്തുകാവ് ഗ്രൂപ്പ് ദേവസ്വം ക്ഷേത്രങ്ങളിൽ ചന്ദനമരങ്ങളും ദിവ്യ ഔഷധികളും നട്ടുവളർത്തുന്ന “സുകൃതം” പ്രകൃതി പദ്ധതിക്ക് ലോകപരിസ്ഥിതിദിനത്തിൽ തുടക്കമിട്ടു.
സംസ്ഥാന സർക്കാരിൻ്റെ ലോക പരിസ്ഥിതിദിനാചരണവും കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ “ദേവാരണ്യം” പദ്ധതിയുമായി സഹകരിച്ചുകൊണ്ട് വെട്ടുകുന്നത്തുകാവിൽ ചന്ദനമരങ്ങൾ നട്ടും പൊറത്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിലവിലുള്ള നക്ഷത്രവന പരിധിയുടെ പോഷണം നടത്തിയും ഭക്തജനങ്ങൾ പ്രകൃത്യോപാസനയ്ക്ക് തുടക്കം കുറിച്ചു.
ഗ്രൂപ്പ് ദേവസ്വത്തിലുൾപ്പെട്ട ഭദ്ര – വിഷ്ണു – സുബ്രഹ്മണ്യസ്വാമി സമർപ്പിതങ്ങളായ അഞ്ച് ക്ഷേത്രങ്ങളുടെയും ക്ഷേത്രസങ്കേതങ്ങളിൽ ചന്ദനം, തേക്ക് മുതലായ ഉയർന്ന വിപണി മൂല്യമുള്ളതും ഭാവിയിൽ ക്ഷേത്ര പുനരുദ്ധാരണങ്ങൾക്കും ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങൾക്കും ഉതകുന്നതുമായ വൃക്ഷങ്ങളുടെയും സസ്യലതാദികളുടെയും സമ്പന്നമായ ശേഖരത്തിനായി “സുകൃതം പ്രകൃതി ” പദ്ധതി സമാരംഭിച്ചു.
ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ കൊരമ്പ് കുട്ടനെല്ലൂർ മുത്തേടത്ത് കെ.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് വെട്ടുകുന്നത്തുകാവ് ക്ഷേത്രാങ്കണത്തിൽ ആദ്യ ചന്ദനത്തെ നട്ടുകൊണ്ട് തുടക്കം കുറിച്ച സുകൃതം പ്രകൃതി പദ്ധതിയിൽ വെട്ടുകുന്നത്തുകാവ് മേൽശാന്തി ബാലചന്ദ്രൻ എമ്പ്രാന്തിരി, വേദാന്ത പണ്ഡിതനായ വൈഷ്ണവ് ബി. എമ്പ്രാന്തിരി, പൊറത്തൂർ മേൽശാന്തി ഹരി എമ്പ്രാന്തിരി, ബാലകൃഷ്ണവാര്യർ, പൊറത്തൂർ ക്ഷേത്ര സമിതി സെക്രട്ടറി രാജൻ കൂത്തുപാലക്കൽ, സുരേന്ദ്രൻ മുരിങ്ങത്ത്, വെട്ടുകുന്നത്തുകാവ് ഗ്രൂപ്പ് ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയായ കൗണ്ടർ സ്റ്റാഫ് മണി തുടങ്ങിയവരും പങ്കാളികളായി.




