ശബരിമല സ്വർണക്കൊള്ള കേസില്‍ ജയറാമിന് ക്ലീൻചിറ്റ് നല്‍കി എസ്‌ഐടി. നടന് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും എസ്‌ഐടി വ്യക്തമാക്കി.
പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നും എസ്‌ഐടി റിപ്പോർട്ട്. മൊഴിയിലെ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ല. ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. ജയറാമിനെ പ്രധാന സാക്ഷികളില്‍ ഒരാളാക്കുമെന്നും എസ്‌ഐടി അറിയിച്ചു.ചെന്നൈയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തത്.സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിൻ്റെ ഭാഗമായി ജയറാമിനെ ചോദ്യം ചെയ്തത്.
പോറ്റിയെ ശബരിമലയില്‍ വച്ച് കണ്ട് പരിചയം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ ജയറാം, പൂജയില്‍ പങ്കെടുക്കാൻ ക്ഷണിച്ചപ്പോള്‍ പോയെന്നായിരുന്നു ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയത്.ഉണ്ണികൃഷ്ണൻ പോറ്റി പല പരിപാടികള്‍ക്കും വിളിക്കാറുണ്ടെന്നും ശബരിമലയില്‍ മേളം നടത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും ജയറാം പറഞ്ഞിരുന്നു. അഞ്ചുവർഷം മുമ്പ് നടന്ന പൂജ ഇപ്പോള്‍ വിവാദമാകുമെന്ന് കരുതിയില്ലെന്നും ജയറാം വ്യക്തമാക്കിയിരുന്നു.


