വിപണിയില്‍ വലിയ ഉണർവ് സൃഷ്ടിച്ച് റബർ വില കുതിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷീറ്റുവില പ്രതിദിനം വർധനവ് രേഖപ്പെടുത്തുകയാണ്.നിലവിലെ സാഹചര്യം തുടർന്നാല്‍ മാർച്ച് പകുതിയോടെ ഷീറ്റുവില 250 രൂപയിലെത്താനുള്ള സാഹചര്യമുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, വിപണിയില്‍ റബർ ഷീറ്റിന്റെ ലഭ്യതക്കുറവ് രൂക്ഷമായി തുടരുകയാണ്. വിലയിടിവ് രൂക്ഷമായതിനെ തുടർന്ന് റബർ ഉല്‍പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ വിലയില്ലെങ്കില്‍ റബറില്ല എന്ന മുദ്രാവാക്യം ഉയർത്തി ഉല്‍പാദനം നിർത്തിവച്ച് സമരത്തിലായിരുന്നു. ഇതോടെയാണ് റബറുല്‍പാദനം കുത്തനം ഇടിഞ്ഞത്. ഇത് രാജ്യാന്തര വിപണിയിലും റബർ വില ഉയരുന്നതിന് ഇടയാക്കി. ആഭ്യന്തര വിപണിയില്‍ നിന്ന് ഷീറ്റ് സംഭരിക്കുന്നത് ടയർ കമ്ബനികള്‍ കുറച്ചതോടെ ഷീറ്റുല്‍പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ ചെലവ് കുറഞ്ഞ ഒട്ടുപാല്‍ ഉല്‍പാദനത്തിലേക്ക് 70 ശതമാനം കർഷകരും ചുവടുമാറ്റിയിരുന്നു. ഇതോടെ റബർ പാലായി വില്‍പന നടത്തുന്ന പ്രവണത കൂടിയതും ഷീറ്റിന്റെ ലഭ്യതക്കുറവിന് കാരണമായി.ഷീറ്റിന് വിലവർധിക്കുന്നതിന് ആനുപാതികമായി റബർപാലിന് വിലവർധിക്കാത്തതും സംഭരണ ഏജൻസികളുടെ ചൂഷണവും കർഷകരെ റബർ ഷീറ്റുല്‍പാദനത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇറക്കുമതിചെയ്യുന്ന കോബവുഡ് റബറിന്റെ ഗുണനിലവാരക്കുറവ് ടയർ കമ്ബനികള്‍ക്ക് തിരിച്ചടിയായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത് പോലുള്ള ഉല്‍പാദനം ഉണ്ടാവാതെ വന്നതോടെ കേരളത്തിലെ റബറിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാവാത്ത സ്ഥിതി ടയറുല്‍പാദന മേഖലയ്ക്കുണ്ടായി. വിപണിവിലയേക്കാള്‍ ഉയർന്ന വില നല്‍കിയാണ് നിലവില്‍ വ്യാപാരികള്‍ കർഷകരില്‍ നിന്നു ഷീറ്റ് വാങ്ങുന്നത്. ചൂടുകാലമായതിനാല്‍ ഷീറ്റ് കേടുകൂടാതെ മാസങ്ങളോളം ഇരിക്കുമെന്നതിനാല്‍ പൂഴ്ത്തിവയ്പും നടക്കുന്നുണ്ട്.


