തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ മാർച്ച് 30ന് അകം പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയർ ഹൈക്കോടതിയെ അറിയിച്ചു.കരൂപ്പടന്ന മുതല്‍ കൂർക്കഞ്ചേരി വരെയുള്ള ഭാഗത്തെ നിർമ്മാണത്തെ സംബന്ധിച്ചാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കരൂപ്പടന്ന മുതല്‍ കൊടുങ്ങല്ലൂർ വരെയുള്ള ടാറിംഗ് മറ്റൊരു കരാറുകാരനെ ഏല്‍പ്പിക്കാനായുള്ള നടപടികള്‍ വേഗത്തില്‍ നടന്നു വരികയാണെന്നും കെ.എസ്.ടി.പി വ്യക്തമാക്കി.റോഡ് നിർമ്മാണത്തിന്റെ ഗുണനിലവാരവും ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പരിശോധിക്കാൻ ധനകാര്യ വകുപ്പിന് കീഴിലുള്ള ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ. ഷാനവാസ് കാട്ടകത്ത് ഇടക്കാല ഹർജി സമർപ്പിച്ചു. പണി പൂർത്തിയാക്കാൻ കളക്ടർ ആറ് തവണ കെ.എസ്.ടി.പിക്ക് നോട്ടീസ് നല്‍കിയിരുന്നതായും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 28നകം പണി തീർക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു മാസം കൂടി സമയം വേണമെന്ന് കെ.എസ്.ടി.പി പ്രോജക്‌ട് ഡയറക്ടർ ആവശ്യപ്പെടുകയായിരുന്നു. സോഷ്യല്‍ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് പ്രവർത്തകരായ പി.എ.സീതിമാസ്റ്റർ, പി.എ.കരുണാകരൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.




