ഇറാൻ-യുഎസ് യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ സ്വർണ വില കത്തിക്കയറിയേക്കുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ എണ്ണ വില കുതിച്ചത് സ്വർണത്തിന് തിരിച്ചടിയായി. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില തകർന്നടിയുകയാണ്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില കുറഞ്ഞു. ഇന്ന് രാജ്യാന്തര വിപണിയില്‍ 4500 ന് താഴെയാണ് ഔണ്‍സ് വില രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണം ഉള്ളത്.കഴിഞ്ഞ ഒരാഴ്ചക്കിടെ തന്നെ വലിയ ഇടിവാണ് കേരളത്തിലെ സ്വർണ വിലയില്‍ രേഖപ്പെടുത്തിയത്. മാർച്ച് 15-ന് 1,17,080-ല്‍ വ്യാപാരം ആരംഭിച്ച സ്വർണം തുടർന്ന് അടുത്ത ദിവസം മുതല്‍ കൂത്തനെ ഇടിഞ്ഞു. 16-ന് രാവിലെ 1,16,720-ലേക്ക് താഴ്ന്ന്, വൈകുന്നേരത്തോടെ 1,15,440 ആയി. തുടർന്നുള്ള ദിവസങ്ങളിലും സമാനമായ പ്രവണത കണ്ടു. 17-ന് രാവിലെ 1,16,320-ഉം വൈകുന്നേരം 1,15,920-ഉം ആയി.18-ന് 1,15,440-ഉം ആയിരുന്നു നിരക്ക്. 19-ഓടെ വിലത്തകർച്ച രൂക്ഷമായി. ഈ ദിവസം രാവിലെ 1,13,400-ലേക്ക് കൂപ്പുകുത്തിയ വില വൈകുന്നേരത്തോടെ 1,11,400-ല്‍ എത്തി. ഇന്നലെ 1,09,240 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. അതായത് ഒരാഴ്ചകൊണ്ട് ഒരു പവന് 7,840 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് സാരം. ഏകദേശം 6.7% ശതമാനം കുറവ്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 2200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് ഒരു ഗ്രാമിന് 13380 രൂപയാണ് ഇന്നത്തെ വില. 18 ഗ്രാമിന് 11050 രൂപയും.



