എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില അടിക്കടി വർദ്ധിപ്പിക്കുന്നതിന്റെ ആഘാതം കുറയ്ക്കാൻ സംസ്ഥാനത്തെ ഇന്ധന സെസ് സർക്കാർ പിൻവലിച്ചേക്കും.യു.ഡി.എഫ് സർക്കാരിന്റെ ആദ്യബഡ്ജറ്റില്‍ വിസ്മയമായി ഈ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഒരു ശതമാനം നികുതി സെസും രണ്ടുരൂപ സാമൂഹ്യസുരക്ഷാസെസുമടക്കം മൂന്ന് രൂപയാണ് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് അധികമായി വാങ്ങുന്നത്. 19നാണ് സംസ്ഥാന ബഡ്ജറ്റ്.
ഒന്നര മാസത്തിനിടെ പത്തുരൂപയുടെ വർദ്ധനയാണ് പെട്രോളിനും ഡീസലിനുമുണ്ടായത്. വിലക്കയറ്റത്തിന്റെ ആഘാതം പഠിച്ചശേഷം അനുഭാവപൂർണ്ണമായ തീരുമാനമുണ്ടാകുമെന്ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പ് നല്‍കിയിരുന്നു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പണം കണ്ടെത്താനാണ് 2023-24 ബഡ്ജറ്റിലാണ് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ടു രൂപവീതം സെസ് ഏർപ്പെടുത്തിയത്. പ്രളയകാലത്തെ സാമ്പത്തിക നഷ്ടം നികത്താനെന്ന പേരില്‍ ഏർപ്പെടുത്തിയ വില്‍പന നികുതിയുടെ മേലുള്ള ഒരുശതമാനം സെസും കൂടി തുടരാൻ തീരുമാനിച്ചതോടെ സെസ് 3 രൂപയിലെത്തി.




