ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ 793 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. ഇതിനെത്തുടർന്ന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 156 കേസുകൾ രജിസ്റ്റർ ചെയ്യുകയും 163 പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതു മുതൽ ഇന്നുവരെ 49 പേരെയാണ് റിമാൻഡ് ചെയ്തത്. ഇവരിൽ 42 പേർ ഇപ്പോഴും ജയിലിൽ തുടരുകയാണ്.
നിരോധിത രാസലഹരികൾ ഇടത്തരം അളവിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതിന് അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ, എം.ഡി.എം.എ തുടങ്ങിയ നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവങ്ങളിൽ എൻ.ഡി.പി.എസ് നിയമത്തിന് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചുമത്തി 27 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
മയക്കുമരുന്ന് ഉപയോഗിച്ചതിന് 109 കേസുകളും, കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കോട്പ നിയമത്തിനൊപ്പം ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്ത് 15 കേസുകളും ഉൾപ്പെടെ ജില്ലയിൽ 156 കേസുകൾ രജിസ്റ്റർ ചെയ്തു.



