സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കെ, വീടുകള്‍ കയറിയിറങ്ങി ഫോണ്‍ ആപ്പ് വഴി സർവേ നടത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ കടുത്ത ദുരിതത്തില്‍.ചൂട് കൂടുതലുള്ള രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഇവരുടെ പ്രവർത്തന സമയം. ഒരു വീട്ടിലെ സർവേ പൂർത്തിയാക്കാൻ അരമണിക്കൂറിലധികം സമയം വേണ്ടിവരും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തിയാലേ ആപ്പില്‍ സർവേ പൂർത്തിയാക്കാനാകൂ. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്നതും താല്‍പ്പര്യമില്ലാത്തതുമായ ചോദ്യങ്ങളോട് പൊതുജനങ്ങള്‍ മുഖം തിരിക്കുന്നത് ഫീല്‍ഡ് ജീവനക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. അന്തരീക്ഷ താപനില 40 ഡിഗ്രി കടന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ജീവനക്കാർക്ക് ഇത് ബാധകമല്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ സർവേകളില്‍ ഏർപ്പെടുന്ന ജീവനക്കാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി പരാതിയുണ്ട്.


