വലപ്പാട് : നാട്ടികയിൽ ആറര കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസിൽ ഒരാളെ കൂടി തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി തൊട്ടാരത്ത് വീട്ടിൽ നന്ദുകൃഷ്ണ (21) ആണ് തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മീൻപിടുത്തക്കാരൻ എന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിയിരുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണുവിനെ (37) വൻ ലഹരിമരുന്ന് ശേഖരവുമായി മാർച്ച് 9 ന് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയിരുന്നു. വിഷ്ണുവിന്റെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആറര കിലോ കഞ്ചാവും അഞ്ച് വടിവാളുകൾ, കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ്സ് എന്നിവ കണ്ടെടുത്തത്.
നാട്ടിലെ തോടുകളിലും കുളങ്ങളിലും മീൻപിടിക്കാനെന്ന മട്ടിൽ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമും വലപ്പാട് പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
ഈ കേസിൽ വിഷ്ണുവിന് കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന വലപ്പാട് സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് ഷെജി (30) എന്നയാളെ മാർച്ച് 14 ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബ കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ അനിൽകുമാർ, എസ് ഐ എബിൻ, സി പി ഒ മാരായ ശ്രാവൺ, വിവേക്, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



