പെരിഞ്ഞനത്ത് നിന്നും പാലക്കാട് പോയി മടങ്ങിയ സംഘത്തിൻ്റെ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. മണ്ണുത്തി വടക്കാഞ്ചേരി റൂട്ടിലെ പട്ടിക്കാട് ചുവന്നമണ്ണ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗം നടക്കൽ വീട്ടിൽ വാസുവിൻ്റെ ഭാര്യ രാജലക്ഷ്മി (78), തൃശൂർ ചൊവ്വൂർ ചെറുവത്തൂർ സ്വദേശി ചിറയത്ത് വാസുവിൻ്റെ ഭാര്യ വിലാസിനി (76) എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കുണ്ട്, ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ട് ആറ് മണിയോടെ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ ചുവന്നമണ്ണ് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. പെരിഞ്ഞനത്ത് നിന്നും രാവിലെ പാലക്കാട് പോയി മടങ്ങുകയായിരുന്ന കുടുംബത്തിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
ഈ ഭാഗത്ത് റോഡിനു മുകളിലൂടെ കടന്നുപോകുന്ന അക്വാഡക്റ്റിന്റെ (കനാൽ) തൂണിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ശ്രീഹരി, ബാബു, ഷീജ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്



