തൃപ്രയാർ : കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായുള്ള നാലമ്പല തീർത്ഥാടനത്തിന് തൃപ്രയാറിലെത്തി ചേരുന്ന ഭക്തരെ സ്വീകരിക്കുന്നതിനെ കുറിച്ച് യോഗം ചേർന്നു. ജൂലായ് 17 മുതലാണ് നാലമ്പല തീർത്ഥാടനത്തിന് തുടക്കമാവുക. പടിഞ്ഞാറെ നട രാധാകൃഷ്ണ ഹാളിൽ ചേർന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ദേവസ്വം മെമ്പർ കെ.പി അജയൻ, സെക്രട്ടറി പി. ബിന്ദു, ഡപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ, അസി. കമ്മീഷണർ എം. മനോജ് കുമാർ, ദേവസ്വം മാനേജർ കെ.വി വിനീത, മുൻ മാനേജർ ഹരിഹര ഭട്ട് , ഉപദേശക സമിതി പ്രസിഡൻ്റ് ജ്യോതി ദാസ് , സെക്രട്ടറി സുനിൽ തുടങ്ങിയവർ സംസാരിച്ചു.
മുൻവർഷത്തേതു പോലെ വിപുലമായ സൗകര്യങ്ങൾ എർപ്പെടുത്താൻ യോഗം തീരുമാനിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തർക്ക് മഴ നനയാതെ വരിനില്ക്കുന്നതിനായി പന്തലിടും. സി. സി ടി.വി ക്യാമറകൾ സ്ഥാപിക്കും. ടോയ്‌ലറ്റ് ഉൾപ്പെടയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. പോലീസ്, ആരോഗ്യം, പഞ്ചായത്ത്, ഫയർഫോഴ്സ്, ക്ഷേത്ര ഉപദേശക സമിതി, സന്നദ്ധ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.



