മലക്കപ്പാറ: തോട്ടാപുര വ്യൂ പോയിന്റിൽ നിന്നും നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിക്ക് തുണയായത് മലക്കപ്പാറ പോലീസിന്റെയും വനംവകുപ്പിന്റെയും ടൂറിസ്റ്റ് ബസ് ഡ്രൈവറുടെയും അതിസാഹസികമായ ഇടപെടൽ. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ വിനോദസഞ്ചാരിയെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. മുള്ളശ്ശേരി പഞ്ചായത്തിലെ പെരുവള്ളൂർ ദേശം കാരമക്കൽ വീട്ടിൽ അർജുൻ (55) ആണ് വ്യൂ പോയിന്റിൽ കാഴ്ചകൾ കാണുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കൊക്കയിലേക്ക് വീണത്. അഗാധമായ ഗർത്തത്തിലേക്ക് വീണ അർജുന്റെ നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്നവർ പോലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ മലക്കപ്പാറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജെയ്‌സൺ, സിവിൽ പോലീസ് ഓഫീസർമാരായ സുശാന്ത്, പ്രവീൺ, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഗിരീഷ് എന്നിവർ സ്ഥലത്തെത്തി. വഴുവഴുപ്പുള്ളതും അപകടകരവുമായ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തുകൂടി താഴേക്ക് ഇറങ്ങുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ സമയം, സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ അനുരാജും രക്ഷാപ്രവർത്തനത്തിൽ മുൻനിരയിൽ തന്നെ പങ്കുചേർന്നു.
യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളും ഇല്ലാതെ തന്നെ അതിസാഹസികമായി ഇവർ താഴ്ചയിലേക്ക് ഇറങ്ങിച്ചെന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട അർജുനെ, വലിയ പ്രതിസന്ധികൾക്കിടയിലും ഏറെ പണിപ്പെട്ടാണ് ഇവർ വടം ഉപയോഗിച്ച് സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. തുടർന്ന് അടിയന്തര ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.



