ഒരുമനയൂർ മൂന്നാംകല്ല് ഫെറി റോഡിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പലഹാര നിർമ്മാണശാലയിൽനിന്ന് പുഴു അരിച്ച നിലയിലുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്ക്വാഡും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ചാക്കിൽ കെട്ടിസൂക്ഷിച്ച നിലയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അജ്‌വാ സ്‌നാക്‌സ്’ എന്ന സ്ഥാപനത്തിലാണ് പരിശോധന നടന്നത്. കക്ക സമൂസ, ചിക്കൻ സമൂസ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നതും, കേടുവന്ന് ദുർഗന്ധം വമിക്കുന്നതുമായ രണ്ട് ചാക്ക് സമൂസ ലീഫുകളാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്. ഇവയിൽ പുഴു അരിച്ച നിലയിലായിരുന്നു.
ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ഹെൽത്ത് കാർഡ്, സാനിറ്ററി സർട്ടിഫിക്കറ്റ്, ജലപരിശോധനാ റിപ്പോർട്ട് എന്നിവയൊന്നും ഇല്ലാതെ വൃത്തിഹീനമായ രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒരുമനയൂർ സ്വദേശി മുസ്‌തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ലൈസൻസില്ലാതെ പ്രവർത്തിച്ച ഈ സ്ഥാപനം. ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥാപനത്തിനെതിരെ ഉപരിനടപടികൾ സ്വീകരിച്ചു വരികയാണ്.




