കൈപ്പമംഗലം : പെരിഞ്ഞനം സ്മാരകം സ്കൂളിന് സമീപം കടയുടമയായ സ്ത്രീയെ തള്ളിയിട്ട് പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ കൈപ്പമംഗലം പോലീസും തൃശൂർ റൂറൽ ഡാൻസഫ് സംഘവും ചേർന്ന് പിടികൂടി. എമ്മാട് കാരേപ്പറമ്പിൽ വീട്ടിൽ സനോജ് കെ. ഫസൽ (34), കഴുവിലങ്ങ് മാടത്തിങ്കൽ വീട്ടിൽ ഫാസിൻ നൗഷാദ് (27). എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 16.08.2026-ന് വൈകീട്ട് 5.20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിഞ്ഞനം സ്മാരകം സ്കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) എന്ന സ്ത്രീയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതികൾ കവർന്നത്.
സ്കൂട്ടറിലെത്തിയ പ്രതികളിൽ ഒരാൾ കടയിലേക്ക് അതിക്രമിച്ച് കയറി ജ്യോതിയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണശ്രമം തടയാൻ ശ്രമിച്ച ഇവരെ പ്രതികൾ തള്ളിയിട്ട് ദേഹോപദ്രവം ഏൽപ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സനോജ് മതിലകം പോലീസ് സ്റ്റേഷനിൽ 2024 വർഷത്തിൽ ഒരു അടിപിടികേസിലെ പ്രതിയാണ്. പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയ കൈപ്പമംഗലം പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. നടപടി ക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. രതീഷ് കുമാർ ആർ., കൈപ്പമംഗലം സബ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ, ജയകുമാർ ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രൻ എ.സി, ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ, ബിജു കെ.സി.നിഷാന്ത്, സുർജിത്ത് സാഗർ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




