
അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര’ നടപ്പിലാക്കുന്നതോടെ കമിതാക്കൾക്കും ഇനി ചെലവില്ലാതെ യാത്ര ചെയ്യാമെന്ന് മുൻ മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി. എഐഎഡിഎംകെ സർക്കാർ അധികാരമേറ്റാൽ ഈ ആനുകൂല്യം ലഭ്യമാകുമെന്ന് അദ്ദേഹം ചെന്നൈയിൽ വ്യക്തമാക്കി.
നിലവിൽ സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തിയ ഡിഎംകെ സർക്കാർ കുടുംബങ്ങളെ വിഭജിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുരുഷന്മാർക്കും കൂടി ഈ ആനുകൂല്യം ലഭിക്കുന്നതോടെ ഭർത്താക്കന്മാർക്ക് ഭാര്യമാരോടൊപ്പവും യുവാക്കൾക്ക് തങ്ങളുടെ കമിതാക്കൾക്കൊപ്പവും സാമ്പത്തിക ബാധ്യതയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഡിഎംകെ സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് രാജേന്ദ്ര ബാലാജി ഉന്നയിച്ചത്. സ്ത്രീകൾ സൗജന്യ ബസ്സുകളിൽ കയറുമ്പോൾ പുരുഷന്മാർ പണം നൽകി മറ്റ് ബസ്സുകളെ ആശ്രയിക്കേണ്ടി വരുന്നത് വിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐഎഡിഎംകെ അധികാരത്തിൽ വരുന്നതോടെ ഈ സാഹചര്യം മാറുമെന്നും എല്ലാവർക്കും തുല്യമായ യാത്രാ ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മെയ് അഞ്ചിന് എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എംജിആർ മാതൃകയിലുള്ള ഭരണം അദ്ദേഹം കാഴ്ചവെക്കുമെന്നും ബാലാജി പറഞ്ഞു. പളനിസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post കമിതാക്കൾക്കും ഇനി സൗജന്യ ബസ് യാത്ര; മെയ് അഞ്ചിന് ഇ.പി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും appeared first on Express Kerala.



