
മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ പാർട്ടി രൂപീകരിച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവരുടെ മതേതര അവകാശവാദം വെറും കപടനാടകമാണെന്നും എസ്.എൻ.ഡി.പി. യോഗം നേതൃസമ്മേളനം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച യോഗം, ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത് പ്രത്യേക ആനുകൂല്യങ്ങൾ എഴുതിയെടുക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പ്രമേയത്തിലൂടെ ആരോപിച്ചു.
കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം സംസ്ഥാന വരുമാനത്തിന്റെ 65 ശതമാനവും കൈകാര്യം ചെയ്യുന്ന സുപ്രധാന വകുപ്പുകൾ മതവാദികളുടെ പ്രതിനിധികളായ മന്ത്രിമാരെയാണ് ഏൽപ്പിക്കുന്നത്. സ്കോളർഷിപ്പ് വിതരണത്തിൽ പോലും വിവേചനം നിലനിൽക്കുന്നുണ്ടെന്നും, ന്യൂനപക്ഷങ്ങൾ മതപഠനത്തിന് പോലും നികുതിപ്പണം ഉപയോഗിക്കുന്നുവെന്നും പ്രമേയം ആരോപിച്ചു.
ന്യൂനപക്ഷങ്ങൾ സംഘടിത വോട്ടുശക്തിയിലൂടെ അധികാരം കൈയാളുമ്പോൾ, ഭൂരിപക്ഷ സമുദായം വിഭജിക്കപ്പെട്ട് ദുർബലരാകുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ സമുദായത്തിന് വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ നീതി നിഷേധിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ നസ്രാണി മുതൽ നായാടി വരെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റം അനിവാര്യമാണെന്നും, എല്ലാ സമുദായങ്ങൾക്കും തുല്യമായ സാമൂഹിക നീതി ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സാമൂഹിക നീതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി എൻ.എസ്.എസും എസ്.എൻ.ഡി.പി. യോഗവും കൈകോർക്കുന്നതിനെ സമ്മേളനം സ്വാഗതം ചെയ്തു. മറ്റു ദളിത്-സമുദായ സംഘടനകളെയും സമാനമനസ്കരെയും ഒന്നിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് സമ്മേളനം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
The post മലപ്പുറം ആരുടെയും സ്വകാര്യ സ്വത്തല്ല; ലീഗിന്റെ മതേതരത്വം കപടനാടകമെന്ന് എസ്.എൻ.ഡി.പി appeared first on Express Kerala.



