
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന ചടങ്ങിൽ നിന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ ഒഴിവാക്കിയ നടപടി തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. ബിജെപി ഭരണം പിടിച്ചാൽ മേയർ ഔദ്യോഗിക വസ്ത്രമണിഞ്ഞ് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചവർ തന്നെ ഇപ്പോൾ മേയറെ മാറ്റിനിർത്തിയത് പ്രതിഷേധാർഹമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയിലെ ഗ്രൂപ്പിസമാണോ അതോ വി.വി. രാജേഷിന് ആവശ്യമായ ‘സ്റ്റാറ്റസ്’ ഇല്ലാത്തതാണോ ഇതിന് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ തിരുവനന്തപുരത്തിന്റെ ‘വികസന ബ്ലൂ പ്രിന്റ്’ എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപിക്ക് ബാധ്യതയില്ലെന്ന നിലപാടാണ് ഇവിടെയും കാണുന്നതെന്നും, കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനമെന്ന് മന്ത്രി ആരോപിച്ചു. സമഗ്ര ശിക്ഷാ കേരള പദ്ധതിയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 1,148.13 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് കേരളത്തിലെ കുട്ടികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും, വയനാട് ദുരന്തമുണ്ടായപ്പോൾ പോലും അർഹമായ സഹായം നൽകാൻ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നില്ലെന്ന ആരോപണം പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയും ബിഹാറുമൊക്കെ മാതൃകയാക്കിയാണ് ബിജെപി നേതാക്കൾ കേരളത്തെ വിലയിരുത്തുന്നതെന്ന് ശിവൻകുട്ടി പരിഹസിച്ചു. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ ശൃംഖലയുള്ള കേരളത്തിലെ സർക്കാർ സ്കൂളുകൾ കേന്ദ്രത്തിന്റെ ‘പിഎംശ്രീ’ സ്കൂളുകളേക്കാൾ മികച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റെയിൽവേ വികസനത്തിലെ അവഗണന അവസാനിപ്പിക്കാനും തടഞ്ഞുവെച്ചിരിക്കുന്ന വിദ്യാഭ്യാസ ഫണ്ട് ഉടൻ അനുവദിക്കാനും കേന്ദ്രം തയ്യാറാകണമെന്നും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post മേയർക്ക് ‘സ്റ്റാറ്റസ്’ പോരേ? പ്രധാനമന്ത്രിയുടെ ചടങ്ങിൽ നിന്ന് വി.വി രാജേഷിനെ മാറ്റിയതിൽ മന്ത്രിയുടെ പരിഹാസം appeared first on Express Kerala.



