
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള നിയമനശുപാർശ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 437 ഉദ്യോഗാർഥികൾക്കുള്ള നിയമന ഉത്തരവുകൾ കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ ചരിത്രപരമായ ഈ നീക്കം സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു.
ഹൈസ്കൂൾ തലം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 1300 ഒഴിവുകളിൽ നിന്ന് റൊട്ടേഷൻ വ്യവസ്ഥ പാലിച്ചാണ് നിലവിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തത്. ശേഷിക്കുന്ന ഒഴിവുകളിലേക്കും നിയമന നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. നിലവിൽ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകർക്ക് ഈ സംവരണ പ്രക്രിയയിൽ ആശങ്ക വേണ്ടെന്നും, ആരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെയാകും സർക്കാർ മുന്നോട്ട് പോവുകയെന്നും മന്ത്രി ഉറപ്പുനൽകി.
Also Read: RRB NTPC UG 2025 ഫലം പ്രസിദ്ധീകരിച്ചു; കട്ട് ഓഫ് മാർക്കും മെറിറ്റ് ലിസ്റ്റും അറിയാം
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക സംസ്ഥാന-ജില്ലാതല സമിതികളാണ് അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിൽ മാത്രം 56 തസ്തികകളിലേക്കുള്ള നിയമന ഉത്തരവുകൾ കഴിഞ്ഞദിവസം വിതരണം ചെയ്തു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ നിയമന ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗാർഥികളും അവരുടെ കുടുംബങ്ങളും ഏറെ വികാരാധീനരായാണ് ഈ നിമിഷത്തെ വരവേറ്റത്.
നിലവിൽ താല്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പെൻ നമ്പർ, പി.എഫ്., ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി 27-ന് സുപ്രീംകോടതി ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോടതിയുടെ അനുകൂല നിലപാടുണ്ടായാൽ, ദിവസവേതനാടിസ്ഥാനത്തിൽ ജോലി തുടരുന്ന ഏകദേശം 22,000 അധ്യാപകർക്ക് സ്ഥിരനിയമനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
The post അതിജീവനത്തിന്റെ പൊൻചിരി; എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനം തുടങ്ങി appeared first on Express Kerala.


