
സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, വിദേശികൾക്ക് രാജ്യത്ത് ഭൂമിയും വസ്തുവകകളും സ്വന്തമാക്കാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. 2025 ജൂലൈയിൽ എടുത്ത മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ, ജനുവരി 22 വ്യാഴാഴ്ച മുതലാണ് ഈ നിയമം നടപ്പിലായത്. വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വിദേശികൾക്ക് ഭൂമി വാങ്ങാൻ സാധിക്കുന്ന മേഖലകൾ വ്യക്തമാക്കുന്ന പ്രത്യേക ‘ഭൂമിശാസ്ത്ര മേഖല രേഖ’ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ അധികൃതർ പുറത്തിറക്കും.
പുതിയ നിയമം നിലവിൽ വന്നുവെങ്കിലും വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും കർശന നിയന്ത്രണങ്ങൾ തുടരുന്നതാണ്. ഈ മേഖലകളിലെ വസ്തു ഉടമസ്ഥാവകാശം സൗദി പൗരന്മാർക്കും, സ്വദേശി കമ്പനികൾക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം വ്യക്തികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മക്കയ്ക്കും മദീനയ്ക്കും പുറത്തുള്ള നിശ്ചിത മേഖലകളിൽ വിദേശ നിക്ഷേപകർക്കും പ്രവാസികൾക്കും ഇനി മുതൽ വസ്തുവകകൾ സ്വന്തമാക്കാനാകും എന്നത് രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് വലിയ കരുത്തുപകരും.
The post സൗദിയിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാം! പുതിയ നിയമം പ്രാബല്യത്തിൽ appeared first on Express Kerala.



