
കോഴിക്കോട് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനെ സ്വാഗതം ചെയ്തുകൊണ്ട് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “മലയോര മണ്ണിലേക്ക് മുരളീധരനെ സ്വാഗതം ചെയ്യുന്നു” എന്ന വാചകങ്ങളോടെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി യുഡിഎഫിന് നഷ്ടപ്പെട്ട തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കാൻ മതേതരത്വത്തിന്റെ കരുത്തുറ്റ കാവലാളായ മുരളീധരൻ തന്നെ വേണമെന്നാണ് പോസ്റ്ററുകളിലൂടെ പ്രവർത്തകർ ആവശ്യപ്പെടുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനുള്ളിൽ സീറ്റ് വെച്ചുമാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ മുസ്ലിം ലീഗിന്റെ പക്കലുള്ള തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ശക്തമാണ്. പകരം ലീഗിന് മറ്റൊരു സീറ്റ് നൽകി തിരുവമ്പാടിയിൽ കെ. മുരളീധരനെപ്പോലെയുള്ള ജനസ്വാധീനമുള്ള നേതാവിനെ മത്സരിപ്പിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ കണക്കുകൂട്ടൽ.
Also Read: എസ്.ഐ.ആർ അപേക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു; ഹിയറിങ് ഫെബ്രുവരി 14 വരെ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടി മറികടക്കാൻ ക്രൈസ്തവ വോട്ടുകളും മതേതര വോട്ടുകളും ഒരുപോലെ സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണമെന്ന ചർച്ചകൾക്കിടയിലാണ് മുരളീധരന്റെ പേര് സജീവമാകുന്നത്. മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ തിരുവമ്പാടിയിലെ സീറ്റ് വിഭജന ചർച്ചകൾ മുന്നണിയിൽ പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.
The post തിരുവമ്പാടിയിൽ കെ. മുരളീധരനായി പോസ്റ്ററുകൾ; മണ്ഡലം തിരിച്ചുപിടിക്കാൻ ‘മതേതരത്വത്തിന്റെ കാവലാൾ’ വേണമെന്ന് ആവശ്യം appeared first on Express Kerala.



