
ഇറാനും-അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സംഘർഷം, ഏത് നിമിഷവും ഒരു ഏറ്റുമുട്ടലിന് കാരണമാകുമെന്നിരിക്കെ, അമേരിക്കൻ പ്രതിരോധ ആസ്ഥാനവും ആശങ്കയിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതിന് പ്രധാന കാരണം, ഇറാൻ്റെ മിസൈൽ – ഡ്രോൺ ശേഷി തന്നെയാണ്.ഇറാനെ ആക്രമിക്കാൻ അമേരിക്ക നിയോഗിച്ചിട്ടുള്ള വിമാന വാഹിനി കപ്പലായ എബ്രഹാം ലിങ്കൺൻ്റെ മൊത്തം മൂല്യം ഏകദേശം ഒരു ലക്ഷം കോടി രൂപയിലധികമാണ്. അതായത്, ലോകത്തെ ചില രാജ്യങ്ങളുടെ മൊത്തം ജിഡിപിയെ തന്നെ ഇത് കവച്ച് വയ്ക്കും. ഈ യുദ്ധ കപ്പലിനെ കൊച്ചു ഡ്രോൺ കൂട്ടത്തെ വച്ച് ഇറാൻ കടലിൽ മുക്കിയാൽ, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായാണ് അത് മാറുക.
അമേരിക്ക ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. 330 മീറ്ററിലധികം നീളവും ഏകദേശം 100,000 ടൺ ഭാരവും വഹിക്കാൻ ശേഷിയുള്ള ഇത്, കടലിൽ ഒരു സ്വതന്ത്ര അമേരിക്കൻ പ്രദേശമായാണ് നിലനിൽക്കുന്നത്.
എബ്രഹാം ലിങ്കണിന്റെ ആകെ കണക്കാക്കിയ മൂല്യം മാലിദ്വീപിന്റെ മൊത്തം ജിഡിപിയേക്കാൾ കൂടുതലാണ്. ദ്വീപ് രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 7.5 ബില്യൺ ഡോളറാണ്, ഇത് ഈ ഒരൊറ്റ അമേരിക്കൻ കപ്പലിനേക്കാൾ വളരെ കുറവാണ് എന്നതും നാം അറിയണം.
ഏകദേശം 6.3 ബില്യൺ ഡോളറിന്റെ ജിഡിപിയുള്ള ഫിജിയുടെ സമ്പദ്‌വ്യവസ്ഥയെയും ഈ വിമാന വാഹിനി കപ്പൽ മറികടക്കുന്നുണ്ട്. ഈ ഒരു കപ്പലിലെ സമ്പത്തിന്റെ കേന്ദ്രീകരണം, മുഴുവൻ പസഫിക് രാജ്യത്തിൻ്റെയും വാർഷിക വരുമാനത്തേക്കാൾ എത്രയോ കൂടുതലാണ്.മറ്റൊരു രാജ്യമായ ഭൂട്ടാന്റെ ജിഡിപിയുടെ ഏതാണ്ട് അഞ്ചിരട്ടിയാണ് എബ്രഹാം ലിങ്കൻ്റെ മൂല്യം , ഇത് ഏകദേശം 3.1 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നുണ്ട്. ഈ ഹിമാലയൻ രാജ്യത്തിന്റെ അഞ്ച് വർഷത്തെ സാമ്പത്തിക ഉൽപാദനത്തേക്കാൾ കൂടുതൽ സാമ്പത്തിക ഭാരം ഒരു അമേരിക്കൻ യുദ്ധകപ്പൽ വഹിക്കുന്നു എന്നത് വ്യക്തം.
അമേരിക്കയുടെ കുന്തമുനയായ ഈ ഭീമൻ കപ്പലിന്റെ നടത്തിപ്പും ചിലവേറിയതാണ്. ഇതിന് ഒരു ദിവസം ഏകദേശം 2.5 മില്യൺ ഡോളറാണ് ചിലവ് വരുന്നത്. അതായത്, ഈ പൊങ്ങിക്കിടക്കുന്ന നഗരത്തെ കടലിൽ പ്രവർത്തിപ്പിക്കാൻ യുഎസ് നാവികസേന പ്രതിദിനം ഏകദേശം 21 കോടി രൂപയാണ് ചെലവഴിക്കുന്നത്. രണ്ട് A4W ആണവ റിയാക്ടറുകൾ കപ്പലിന് ഊർജ്ജം പകരുന്നത്, ഇത് ഇന്ധനം നിറയ്ക്കാതെ 20 വർഷം കപ്പലിൽ സഞ്ചരിക്കാൻ സഹായിക്കുന്നതാണ്. ഈ ആണവ പ്രൊപ്പൽഷൻ സിസ്റ്റം ഒരു വലിയ എഞ്ചിനീയറിംഗ് വിസ്മയമാണ് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല. ചെലവുകൾ ഇങ്ങനെ അമ്പരപ്പിക്കുന്നതാണെങ്കിലും, യുഎസ്എസ് എബ്രഹാം ലിങ്കണിനെ വിലമതിക്കാനാവാത്ത ഒരു നയതന്ത്ര ഉപകരണമായിട്ടാണ് അമേരിക്ക നോക്കി കാണുന്നത്. ലോകത്തെവിടെയും ശക്തി പ്രദർശിപ്പിക്കാനുള്ള ഈ കപ്പലിൻ്റെ കഴിവ്, പല രാജ്യങ്ങളെയും ഭയപ്പെടുത്തുന്നതാണ്.

എന്നാൽ, ഈ വിരട്ടൽ തങ്ങളോട് വേണ്ട എന്നാണ് ഇറാൻ പറയുന്നത്. അവർ അമേരിക്കയുടെ ഈ കുന്തമുനയുടെ മുന തന്നെ ഒടിച്ച് കളയാനാണ് തയ്യാറായി നിൽക്കുന്നത്. അമേരിക്കൻ നാവികസേനയുടെയും വ്യോമസേനയുടെയും ശക്തിക്ക് മുന്നിൽ, തന്ത്രപരമായ പ്രതിരോധവും കടന്നാക്രമണവുമാണ് ഇറാൻ പ്ലാൻ ചെയ്തിരിക്കുന്നത്. ഗുഹകളിലും, ഭൂഗർഭങ്ങളിലും, വിദൂര പർവതനിരകളിലും ഒളിപ്പിച്ചിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധശേഖരം ഉപയോഗിച്ച്, ആഞ്ഞടിക്കാൻ തന്നെയാണ് തീരുമാനം.
അമേരിക്കൻ വിമാന വാഹിനി കപ്പലിനെ മാത്രമല്ല, ഗൾഫിന്റെ അറേബ്യൻ ഭാഗത്തും, പ്രത്യേകിച്ച് ബഹ്‌റൈനിലും ഖത്തറിലും ഉൾപ്പെടെയുള്ള അമേരിക്കൻ താവളങ്ങളും സൗകര്യങ്ങളും ലക്ഷ്യമിടാൻ ഇറാന് എളുപ്പത്തിൽ കഴിയും.
2019-ൽ സൗദി അരാംകോയുടെ പെട്രോകെമിക്കൽ സൗകര്യങ്ങൾക്ക് നേരെയുണ്ടായ വിനാശകരമായ മിസൈൽ, ഡ്രോൺ ആക്രമണം, ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഒരു മിലിഷ്യയുടേതായിരുന്നു. അമേരിക്ക പ്രതിരോധ കോട്ട കെട്ടി കാത്തിട്ടും, ഇറാനിയൻ മിസൈലുകൾക്ക് സൗദിയിൽ ലക്ഷ്യം തെറ്റിയില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.
അമേരിക്കയുടെ ഏതൊരു സൈനിക നടപടിയും തങ്ങൾക്ക് നേരെയുള്ള തിരിച്ചടിയാകുമെന്ന് ഗൾഫ് – അറബ് രാജ്യങ്ങളും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അതു കൊണ്ടാണ് അവർ അമേരിക്കയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ഹോർമുസ് കടലിടുക്ക് ഒരു നിർണായക ചോക്ക്പോയിന്റാണ്. ലോകത്തിലെ എൽഎൻജി കയറ്റുമതിയുടെ ഏകദേശം 20% ഉം എണ്ണയുടെയും എണ്ണ ഉപോൽപ്പന്നങ്ങളുടെയും 20-25% ഉം എല്ലാ വർഷവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.അമേരിക്കൻ ആക്രമണം മുന്നിൽ കണ്ട്, കടലിൽ മൈനുകൾ വേഗത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ ഇറാൻ നടത്തിയിട്ടുണ്ട്. ഇതും ആശങ്കപ്പെടുത്തുന്ന ഒരു മൂവ് മെൻ്റാണ്.അമേരിക്കൻ വിമാന വാഹിനി കപ്പൽ നേരിടുന്ന പ്രധാന ഭീഷണി, ഇറാനിൽ നിന്നുള്ള “കൂട്ട ആക്രമണമാണ്” എന്നാണ്, സൈനിക നേതൃത്വം പറയുന്നത്.
ഒറ്റ ലക്ഷ്യത്തിലേക്കോ ഒന്നിലധികം ലക്ഷ്യങ്ങളിലേക്കോ, ഇറാൻ, ഒരേസമയം ഉയർന്ന സ്‌ഫോടകശേഷിയുള്ള ഡ്രോണുകളും വേഗതയേറിയ ടോർപ്പിഡോ ബോട്ടുകളും, മിസൈലുകളും കൂട്ടത്തോടെ വിക്ഷേപിച്ചാൽ, അത് അമേരിക്കൻ നാവികസേനയുടെ ശക്തമായ ക്ലോസ്-ഇൻ പ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ കഴിയില്ലന്നാണ് പ്രതിരോധ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.ഇറാന്റെ നാവിക സംഘങ്ങൾ അവരുടെ പരിശീലനത്തിന്റെ ഭൂരിഭാഗവും പാരമ്പര്യേതര യുദ്ധത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതും അമേരിക്കയ്ക്ക് വെല്ലുവിളിയാണ്.
ഒരു അമേരിക്കൻ യുദ്ധക്കപ്പൽ മുങ്ങുക, അതിലുള്ള ആയിരക്കണക്കിന് സൈനികരും ജീവനക്കാരും കൊല്ലപെടുക… ആയുധങ്ങൾ നശിച്ച് പോവുക എന്നൊക്കെ പറഞ്ഞാൽ, കേട്ടാൽ ഈ സാഹചര്യം അസംഭവ്യമാണെന്ന് തോന്നുമെങ്കിലും, ഒന്നും അസാധ്യമല്ലന്നതാണ് സത്യം.
2000-ൽ ഏദൻ തുറമുഖത്ത് നടന്ന ഒരു ചാവേർ ആക്രമണത്തിൽ, ബില്യൺ ഡോളർ വിലയുള്ള നശീകരണ കപ്പലായ യുഎസ്എസ് കോളാണ് തകർന്നു കടലിൽ മുങ്ങിപ്പോയത്. ഈ സംഭവത്തിൽ 17 അമേരിക്കൻ നാവികരാണ് കൊല്ലപ്പെട്ടിരുന്നത്. അതിനുമുമ്പ്, 1987-ൽ ഒരു ഇറാഖി ജെറ്റ് പൈലറ്റ്, അമേരിക്കയുടെ മറ്റൊരു യുദ്ധക്കപ്പലായ യുഎസ്എസ് സ്റ്റാർക്കിന് നേരെ രണ്ട് എക്സോസെറ്റ് മിസൈലുകൾ അബദ്ധത്തിൽ തൊടുത്തുവിട്ടത് മൂലം, 37 നാവികരും കൊല്ലപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഇവിടെയൊന്നും അമേരിക്കയുടെ മിസൈൽ പ്രതിരോധ സിസ്റ്റം ഫലപ്രദമായി പ്രവർത്തിച്ചിട്ടില്ല എന്നതും ആര് മറന്നാലും, അമേരിക്ക മറക്കരുത്.
പോരാട്ടത്തിൽ ലഹരി കാണുന്ന ജനതയാണ് ഇറാൻ ജനത. ആ പേർഷ്യൻ കരുത്ത്, വല്ലാത്തൊരു കരുത്ത് തന്നെയാണ്. ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയ മിഡിൽ ഈസ്റ്റ് രാഷ്ട്രവും ഇറാനാണ്. ഏകദേശം 93 ദശലക്ഷം പേരാണ് ഇറാനിലുള്ളത്. അങ്ങനെയുള്ള ഒരു രാജ്യത്തെ കീഴ്പ്പെടുത്താമെന്നത് , അമേരിക്കയുടെ സ്വപ്നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. ഇറാൻ ഭരണ നേതൃത്വത്തെ തീർക്കാൻ വരുന്നവർ, സ്വയം കുഴിച്ച കുഴിയിൽ വീഴാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. പ്രതിരോധ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.
The post ഒരു ലക്ഷം കോടിയുടെ അമേരിക്കൻ യുദ്ധകപ്പൽ കടലിൻ്റെ ‘ഭക്ഷണമാക്കാൻ’ ഇറാന് ചിലവ് 10 ,000 രൂപയോ ? appeared first on Express Kerala.



