
കോൺഗ്രസ് നേതൃത്വവും ശശി തരൂരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ട വാർത്തകളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ശശി തരൂരും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചകളിൽ താൻ ഇടനിലക്കാരനായി എന്ന വാർത്തകൾ അദ്ദേഹം തള്ളി. വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തമ്മിലുള്ള കാര്യങ്ങളിൽ ഇടപെടാനുള്ള വലിപ്പം തനിക്കില്ലെന്നും മുതിർന്ന നേതാക്കൾ നേരിട്ടാണ് കാര്യങ്ങൾ സംസാരിച്ചതെന്നും ഷാഫി കൊച്ചിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ വെച്ച് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ച അതീവ സൗഹൃദപരമായിരുന്നുവെന്ന് ശശി തരൂർ വ്യക്തമാക്കി. സിപിഐഎമ്മുമായി അടുക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകളെ അദ്ദേഹം തള്ളി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഊർജ്ജസ്വലമായി പ്രചാരണത്തിനിറങ്ങുമെന്ന് തരൂർ ഉറപ്പ് നൽകി. “കോൺഗ്രസിന് താങ്കളെ ആവശ്യമുണ്ട്” എന്നായിരുന്നു രാഹുൽ ഗാന്ധി തരൂരിനോട് പറഞ്ഞത്. കേരളത്തിലെ തിരഞ്ഞെടുപ്പ് തീരുമാനങ്ങളിൽ തരൂരിനെ കൂടി പരിഗണിക്കുമെന്ന ഉറപ്പും ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.
Also Read: ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം! പാർട്ടി തീരുമാനത്തിൽ അഭിപ്രായം പറയാൻ ഇല്ല; ശശി തരൂർ
കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയിൽ നേരിട്ട അവഗണനയിലും ഡൽഹിയിലെ നിർണ്ണായക യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതിലൂടെയും തരൂർ തന്റെ അതൃപ്തി നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുതിയ ചർച്ചകളോടെ പാർട്ടിയിലെ പ്രതിസന്ധി പൂർണ്ണമായും ഒഴിഞ്ഞതായാണ് സൂചന.
The post ഇടനിലക്കാരനാകാൻ എനിക്ക് വലിപ്പമില്ല! തരൂർ വിഷയത്തിൽ പുകമറ നീക്കി ഷാഫി പറമ്പിൽ appeared first on Express Kerala.



