
കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ എസ്എൻഡിപി യൂണിയൻ നൽകിയ സ്വീകരണ യോഗത്തിൽ തന്റെ രാഷ്ട്രീയ-സാമുദായിക നിലപാടുകൾ അക്കമിട്ട് നിരത്തി വെള്ളാപ്പള്ളി നടേശൻ. തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയും സമുദായം നേരിടുന്ന അവഗണനയുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന വിഷയങ്ങൾ.
പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ തന്നെ കൊല്ലാൻ നോക്കിയവർ പലരും ഇന്ന് ജീവനോടെയില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ പോയിട്ടും താൻ ഇപ്പോഴും ‘ചക്കക്കുരു’ പോലെ കരുത്തോടെ നിൽക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം സദസ്സിൽ വലിയ ചിരി പടർത്തി. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പുച്ഛിച്ചു തള്ളിയ അദ്ദേഹം, അനാവശ്യ വിമർശകർക്ക് “പോടാ പുല്ലേ” എന്ന് മറുപടി നൽകുമെന്നും വ്യക്തമാക്കി. സമുദായ അംഗങ്ങൾ തന്ന വിശ്വസ്തതയിൽ താൻ ഒരിക്കലും വെള്ളം ചേർത്തിട്ടില്ലെന്നും, വിമർശകർ ചില യൂട്യൂബർമാരെ പണം കൊടുത്ത് തനിക്കെതിരെ തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല” എന്ന ശൈലിയിലൂടെ തന്റെ നിശ്ചയദാർഢ്യം അദ്ദേഹം ആവർത്തിച്ചു.
പാർലമെന്ററി രാഷ്ട്രീയത്തോടുള്ള തന്റെ നിലപാടും വെള്ളാപ്പള്ളി വ്യക്തമാക്കി. തനിക്ക് എംപിയോ എംഎൽഎയോ ആകാൻ മോഹമില്ലെന്നും അഥവാ അങ്ങനെയൊരു മോഹം തനിക്ക് ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ തന്നെ നേരെ ഊളമ്പാറയിലേക്ക് അയക്കണമെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഒറ്റയ്ക്ക് നിന്നാൽ പൂജ്യമാണെന്നും എന്നാൽ സമുദായം ഒപ്പം നിൽക്കുമ്പോഴാണ് ഹീറോയാകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കോട്ടയം ജില്ലയിലെ ഈഴവ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. മറ്റു സമുദായങ്ങൾ മണിമാളികകൾ പണിയുമ്പോൾ ഈഴവരും പട്ടികജാതിക്കാരും ഇപ്പോഴും വീടില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരിൽ ഭൂരിഭാഗവും ഈഴവരാണ്. കോട്ടയത്തെ ഈഴവ വോട്ടിന് നിലവിൽ അർഹമായ വില കിട്ടുന്നില്ലെന്നും ന്യൂനപക്ഷങ്ങൾ സംഘടിതമാകുമ്പോൾ ഈഴവ വോട്ടുകൾ വിലയുള്ളതായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് സമുദായത്തിന് ആകെ ഒരു എംഎൽഎ മാത്രമാണുള്ളതെന്ന പരാമർശത്തിലൂടെ രാഷ്ട്രീയ പ്രാതിനിധ്യത്തിലെ കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി.
The post തന്നെ കൊല്ലാൻ വന്നവർ ഇന്നില്ല, ഞാൻ ഇപ്പോഴും ചക്കക്കുരു പോലെ! വിമർശകർക്ക് വെള്ളാപ്പള്ളിയുടെ മറുപടി appeared first on Express Kerala.



