
എസ്എൻഡിപി യോഗത്തെയും പിന്നോക്ക സമുദായങ്ങളെയും സർക്കാർ അവഗണിക്കുകയാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര വിഭാഗങ്ങൾക്ക് പല ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ ഈഴവ സമുദായത്തിന് അർഹമായത് ലഭിക്കുന്നില്ലെന്നും, ഗുരുമന്ദിരങ്ങൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിൽ സമാനമായ പദ്ധതികൾക്ക് സർക്കാർ സഹായം നൽകുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമുദായം ഒറ്റക്കെട്ടായി നിൽക്കാത്തതാണ് ഈ അവഗണനയ്ക്ക് കാരണമെന്നും ഓർമ്മിപ്പിച്ചു.
തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്കാരം സമുദായത്തിലെ എല്ലാവർക്കുമായി സമർപ്പിക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. പുരസ്കാരലബ്ധിയിൽ തനിക്ക് അഹങ്കാരമില്ലെന്നും, പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയതിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മഭൂഷൺ ലഭിക്കാൻ നടൻ മമ്മൂട്ടി അർഹനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്ക് പാർലമെന്ററി മോഹങ്ങളില്ലെന്നും, സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ മറ്റു പദവികൾ ആഗ്രഹിക്കരുതെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: തന്നെ കൊല്ലാൻ വന്നവർ ഇന്നില്ല, ഞാൻ ഇപ്പോഴും ചക്കക്കുരു പോലെ! വിമർശകർക്ക് വെള്ളാപ്പള്ളിയുടെ മറുപടി
സമുദായത്തെ തകർക്കാൻ പലവിധ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച വെള്ളാപ്പള്ളി, യൂട്യൂബ് പോലുള്ള മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യാൻ ചിലർ പണം നൽകി ശ്രമിക്കുന്നുണ്ടെന്നും പരിഹസിച്ചു. മറ്റുള്ളവർ വലിയ മണിമാളികകൾ പണിയുമ്പോൾ വീടില്ലാത്തവരും തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരും ഭൂരിഭാഗവും പിന്നോക്ക സമുദായക്കാരാണ്. കോട്ടയത്തെ ഈഴവ വോട്ടുകൾക്ക് വിലയില്ലാത്ത അവസ്ഥയാണെന്നും, ന്യൂനപക്ഷങ്ങൾ സംഘടിതമായ ശക്തിയായി മാറുമ്പോൾ ഈഴവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
The post “മമ്മൂട്ടി പത്മഭൂഷന് അർഹൻ; എനിക്ക് ലഭിച്ച അംഗീകാരം പാവങ്ങളുടെ കണ്ണീരൊപ്പിയതിന്”: വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.



