
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന് ചലച്ചിത്ര ലോകം. തന്റെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ റോയിയുടെ മരണം ഉൾക്കൊള്ളാനായിട്ടില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. മോഹൻലാലിനും തനിക്കും വർഷങ്ങളായുള്ള ആത്മബന്ധമായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്നതെന്ന് ആന്റണി പെരുമ്പാവൂർ കൊച്ചിയിൽ പറഞ്ഞു.
‘എന്തോ വലിയൊരു നഷ്ടം സംഭവിച്ച ഫീലിലാണ് ഞാനിപ്പോൾ. ആർക്കും വിശ്വസിക്കാനാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. മോഹൻലാൽ സാറും ഞങ്ങളുമൊക്കെയായി വലിയൊരു സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. കാസനോവ ഉൾപ്പെടെ ഞങ്ങളുടെ പല സിനിമകളിലും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും ഓടിച്ചെല്ലാൻ കഴിയുന്ന അത്രയും ആഴമുള്ള ബന്ധമായിരുന്നു അത്. രണ്ടാഴ്ച മുൻപ് അദ്ദേഹം കൊച്ചിയിൽ വന്നപ്പോഴും ഞങ്ങൾ കുറെ സമയം സംസാരിച്ചിരുന്നു. കൊച്ചിയിലായാലും ദുബായിയിലായാലും എപ്പോഴും കാണുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഇനി ഇല്ലെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല’, ആന്റണി പെരുമ്പാവൂർ പറഞ്ഞു.
Also Read: വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; വിദേശത്ത് ജനിച്ചവർക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം
ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോർപ്പറേറ്റ് ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് സി.ജെ. റോയ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്തിയ അദ്ദേഹം, ഉദ്യോഗസ്ഥർ ചില രേഖകൾ ആവശ്യപ്പെട്ടതിന് പിന്നാലെ സ്വന്തം തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനകൾ നടന്നു വരികയായിരുന്നു.
The post വിശ്വസിക്കാനാവുന്നില്ല, എന്റെ പ്രിയ സുഹൃത്ത്; സി.ജെ. റോയിയുടെ വിയോഗത്തിൽ ആന്റണി പെരുമ്പാവൂർ appeared first on Express Kerala.



