
ഹൈദരാബാദ്: നിയമങ്ങളെയും കോടതി ഉത്തരവുകളെയും കാറ്റിൽപ്പറത്തി തെലങ്കാനയിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്ന നടപടി തുടരുന്നു. ഏറ്റവും ഒടുവിലായി നാഗർകുർനൂൽ, സിദ്ദിപേട് ജില്ലകളിൽ നിന്നായി 150 നായ്ക്കളെ കൂടി വിഷം നൽകി കൊന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ സംസ്ഥാനത്ത് അടുത്ത കാലത്തായി കൊല്ലപ്പെട്ട തെരുവുനായ്ക്കളുടെ എണ്ണം 1500 ആയി ഉയർന്നു. സംഭവത്തിൽ മൃഗസ്നേഹി സംഘടനകളുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാഗർകുർനൂൽ ജില്ലയിലെ തുമ്മൈപ്പള്ളി ഗ്രാമത്തിൽ മാത്രം കഴിഞ്ഞ പത്ത് ദിവസത്തിനിടെ നൂറോളം നായ്ക്കളെയാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. പ്രാദേശിക ഭരണകൂടങ്ങളുടെ ഒത്താശയോടെയാണ് ഈ ക്രൂരത നടക്കുന്നത് എന്ന് ‘സ്‌ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ ആരോപിക്കുന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും പ്രതിരോധ കുത്തിവെപ്പുകൾ നൽകാനും അഭയകേന്ദ്രങ്ങൾ ഒരുക്കാനുമാണ് സുപ്രീം കോടതി നിർദേശമെങ്കിലും, അതിനൊന്നും തയ്യാറാകാതെ എളുപ്പവഴിയെന്നോണം നായ്ക്കളെ കൊന്നൊടുക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പും സമാനമായ രീതിയിൽ നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവങ്ങൾ പുറത്തുവന്നിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമപ്രകാരം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം. വന്ധ്യംകരണ പദ്ധതികൾ പാളുന്നതും ശാസ്ത്രീയമായ രീതിയിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ പരാജയപ്പെടുന്നതുമാണ് ഇത്തരം നിയമവിരുദ്ധമായ കൂട്ടക്കൊലകൾക്ക് കാരണമാകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
The post തെലങ്കാനയിൽ നായക്കുരുതി തുടരുന്നു! 150 നായ്ക്കളെ കൂടി വിഷം നൽകി കൊന്നു; മൃഗസ്നേഹികൾ പ്രതിഷേധത്തിൽ appeared first on Express Kerala.



