
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെടുത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭാര്യ. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മാതാപിതാക്കളുടെ സഹായത്തോടെ മൃതദേഹം കെട്ടിത്തൂക്കിയ ജ്യോതിയെയും അച്ഛൻ കാളിചരണിനെയും അമ്മ ചമേലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബർ 25-നാണ് ജിതേന്ദ്ര യാദവും ജ്യോതിയും വിവാഹിതരായത്. ജനുവരി 26-ന് ജിതേന്ദ്രയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ കൈകൊണ്ട് ബലം പ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തിയത് കേസിൽ നിർണ്ണായകമായി. ജിതേന്ദ്ര ഓൺലൈൻ ചൂതാട്ടത്തിലൂടെ 20,000 രൂപ നഷ്ടപ്പെടുത്തിയതാണ് ജ്യോതിയെ പ്രകോപിപ്പിച്ചത്.
തർക്കത്തിനിടെ ജ്യോതി ജിതേന്ദ്രയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് മരിച്ചെന്ന് ഉറപ്പായതോടെ ജ്യോതി സ്വന്തം മാതാപിതാക്കളെ വിളിച്ചുവരുത്തി. ഇവരുടെ സഹായത്തോടെ മൃതദേഹം മഫ്‌ളർ ഉപയോഗിച്ച് വെന്റിലേറ്ററിൽ കെട്ടിത്തൂക്കി. മൃതദേഹം ഇരുന്ന രീതിയും മുറിയിലെ സ്റ്റൂളിന്റെ സ്ഥാനവും ആത്മഹത്യയാണെന്ന വാദവുമായി ഒത്തുപോകാത്തതിനാൽ പോലീസ് സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു. കണ്ടക്ടറായി ജോലി ചെയ്തിരുന്ന ജ്യോതി, കുടുംബസ്വത്ത് വിൽക്കാൻ ജിതേന്ദ്രയെ നിരന്തരം നിർബന്ധിച്ചിരുന്നതായും ഇതിന് വിസമ്മതിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ജിതേന്ദ്രയുടെ ബന്ധുക്കൾ ആരോപിച്ചു. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
The post ചൂതാട്ടത്തിൽ നഷ്ടപ്പെട്ടത് 20,000 രൂപ; ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയാക്കി appeared first on Express Kerala.



