
പുതുവർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ ഇടുക്കി ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. വൈറൽ പനി മുതൽ മലേറിയയും മഞ്ഞപ്പിത്തവും വരെ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വൈറൽ പനി ഉൾപ്പെടെ വിവിധ രോഗങ്ങൾ ബാധിച്ച് ഒരു മാസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 5983 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം ഇതിലും എത്രയോ മടങ്ങ് വർധിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.
ജില്ലയിൽ 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതിൽ 7 പേരും പെരുവന്താനം പഞ്ചായത്തിലുള്ളവരാണ്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാർവട്ടയാർ, തട്ടക്കുഴ, കാഞ്ചിയാർ, വണ്ടിപ്പെരിയാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി 10 പേർക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തു. ദേവികുളം, വാത്തിക്കുടി മേഖലകളിലായി 24 പേർക്ക് മലേറിയ പിടിപെട്ടു. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. കുട്ടികളിൽ മുണ്ടിനീരും പടരുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ 7 പേർ കുഷ്ഠരോഗത്തിനും കഴിഞ്ഞ വർഷം 415 പേർ ക്ഷയരോഗത്തിനും ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്.
Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്! തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
പകൽ കടുത്ത ചൂടും രാത്രിയിൽ തണുപ്പും അനുഭവപ്പെടുന്ന നിലവിലെ കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ പ്രധാന കാരണം. ചൂട് കൂടുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ എത്രയും വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും നിർദ്ദേശമുണ്ട്.
The post പനിച്ച് വിറച്ച് ഇടുക്കി; 6000 കടന്ന് രോഗബാധിതർ, മലേറിയയും മഞ്ഞപ്പിത്തവും പടരുന്നു appeared first on Express Kerala.



