
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പ്രത്യേക അന്വേഷണസംഘം ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് മുഖ്യപ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതെന്നും ഇതിനുപിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പ്രതിപക്ഷം സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പ്ലക്കാർഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയ എം.എൽ.എമാർ സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ചില അംഗങ്ങൾ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സഭ പ്രക്ഷുബ്ധമായി.
കേസിലെ പ്രതികളായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ എസ്. ശ്രീകുമാർ, മുരാരി ബാബു എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണസംഘത്തിന്റെ വീഴ്ചയാണ് പ്രതികൾ പുറത്തിറങ്ങാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ അനാസ്ഥയിൽ പ്രതിഷേധിച്ച് സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. സ്പീക്കറുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പ്രതിഷേധം തുടർന്നതോടെ സഭ താല്ക്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യവുമുണ്ടായി.
Also Read: മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പുതിയ കെഎസ്ആർടിസി സർവീസുകൾ
അതേസമയം, കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത വിവരം പുറത്തുവന്നു. ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് ജയറാം വിശദീകരണം നൽകി. ശബരിമലയിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും പോറ്റി തന്റെ വീട്ടിൽ വന്ന് പൂജകൾ നടത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സ്വർണ്ണക്കൊള്ളയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രതിയുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം അന്വേഷണസംഘത്തെ അറിയിച്ചു.
The post ശബരിമല സ്വർണ്ണക്കൊള്ള! പ്രതികൾക്ക് പുറത്തിറങ്ങാൻ SIT അവസരമൊരുക്കുന്നു: വി.ഡി. സതീശൻ appeared first on Express Kerala.



