
ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് അനിശ്ചിതത്വത്തിലായതോടെ തമിഴ് സിനിമാ വിപണിയിൽ വൻ ഇടിവ്. പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് കോടതി നടപടികളിലേക്ക് നീങ്ങിയതാണ് തിരിച്ചടിയായത്. പൊങ്കൽ സീസണിൽ 150-200 കോടി രൂപ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന വിജയ് ചിത്രത്തിന്റെ അഭാവം മൂലം 100 കോടിയുടെയെങ്കിലും നഷ്ടം തമിഴ്‌നാട് ബോക്സ് ഓഫീസിന് ഉണ്ടായതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
പൊങ്കലിന് റിലീസ് ചെയ്ത കാർത്തിയുടെ ‘വാ വാത്തിയാർ’ പരാജയപ്പെട്ടപ്പോൾ, ജീവയുടെ ‘തലൈവർ തമ്പി തലൈമയിൽ’ ഏകദേശം 30 കോടിയും ശിവകാർത്തികേയന്റെ ‘പരാശക്തി’ 85 കോടിയും നേടി. എന്നാൽ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ അഭാവം വിപണിയെ ബാധിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വലിയ സിനിമകളൊന്നുമില്ലാത്തത് തിയേറ്ററുകളെ വീണ്ടും പ്രതിസന്ധിയിലാക്കും. നിയമപ്രശ്നങ്ങൾ തീർന്നാൽ ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
Also Read: മാത്യു തോമസ്-ദേവിക സഞ്ജയ് ചിത്രം ‘സുഖമാണോ സുഖമാണ്’; ആദ്യ ഗാനം പുറത്തിറങ്ങി!
സിനിമ റിലീസ് ചെയ്താൽ കുടുംബപ്രേക്ഷകർ വൻതോതിൽ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് വരുമാനത്തിന് പുറമെ തിയേറ്ററുകളിലെ ഭക്ഷണവിൽപനയിലൂടെയും വലിയൊരു ലാഭം ഉടമകൾക്ക് ലഭിക്കുമായിരുന്നു. വിജയ്‌യുടെ വെറുമൊരു സിനിമ എന്നതിലുപരി, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകന്’ വലിയ പ്രാധാന്യമുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽബോബി ഡിയോൾ, പൂജ ഹെഡ്‌ഗെ, മമിത ബൈജു തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. വിജയ്‌യുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായാണ് ആരാധകർ കാണുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
The post ‘ജനനായകൻ’ വൈകുന്നു; തമിഴ്‌നാട് ബോക്സ് ഓഫീസിന് 100 കോടി നഷ്ടം, പ്രതിസന്ധിയിലായി തിയേറ്ററുകൾ! appeared first on Express Kerala.



