ലഖ്‌നൗ: മോമോസ് കഴിക്കാനുള്ള കൊതി ഒരു കുടുംബത്തിന് നഷ്ടമാക്കിയത് 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് ഏഴാം ക്ലാസ്സുകാരനെ പ്രലോഭിപ്പിച്ച് കച്ചവടക്കാർ വൻ തുകയുടെ സ്വർണം കൈക്കലാക്കിയത്. സംഭവത്തിൽ രണ്ട് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
വാരണാസിയിലെ ക്ഷേത്ര പൂജാരിയായ വിമലേഷ് മിശ്രയുടെ മകനാണ് ചതിക്കുഴിയിൽ വീണത്. മോമോസ് വാങ്ങാൻ പണമില്ലാതിരുന്ന കുട്ടിയെ കച്ചവടക്കാരായ മൂന്ന് യുവാക്കൾ തന്ത്രപൂർവ്വം സമീപിക്കുകയായിരുന്നു. വീട്ടിലെ സ്വർണം നൽകിയാൽ പകരം എത്ര വേണമെങ്കിലും മോമോസ് സൗജന്യമായി നൽകാമെന്ന് ഇവർ കുട്ടിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച കുട്ടി മാസങ്ങളോളം വീട്ടിലെ അലമാരയിൽ നിന്ന് ആഭരണങ്ങൾ ഓരോന്നായി കടക്കാർക്ക് എത്തിച്ചു നൽകി.
Also Read: ഓവർടേക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർമാരും യുവാക്കളും തമ്മിൽ സംഘർഷം
വിമലേഷിന്റെ സഹോദരി വീട്ടിലെത്തി തന്റെ ആഭരണങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 85 ലക്ഷത്തോളം വിലവരുന്ന സ്വർണം കാണാതായതോടെ വീട്ടുകാർ കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് മോമോസ് കഴിക്കാനായി താൻ സ്വർണം നൽകിയ വിവരം കുട്ടി വെളിപ്പെടുത്തിയത്. വിമലേഷിന്റെ പരാതിയിൽ റാംപുർ കാർഖാന പോലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതികളിൽ നിന്ന് കുറച്ച് ആഭരണങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഒളിവിൽ പോയ മൂന്നാം പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
The post സ്വർണം നൽകിയാൽ മോമോസ് ഫ്രീ; ഏഴാം ക്ലാസ്സുകാരനെ പറ്റിച്ച് 85 ലക്ഷം തട്ടിയ കച്ചവടക്കാർ പിടിയിൽ appeared first on Express Kerala.



