loader image
അമേരിക്ക ഇറാനെ ആക്രമിക്കില്ലന്ന്, നിലപാട് മാറ്റാൻ കാരണം ഇറാൻ്റെ തിരിച്ചടി ഉണ്ടാക്കുന്ന പ്രത്യാഘാതം തന്നെ !

അമേരിക്ക ഇറാനെ ആക്രമിക്കില്ലന്ന്, നിലപാട് മാറ്റാൻ കാരണം ഇറാൻ്റെ തിരിച്ചടി ഉണ്ടാക്കുന്ന പ്രത്യാഘാതം തന്നെ !

റാൻ എന്ന രാജ്യത്തിൻ്റെയും, ചങ്കൂറ്റമുള്ള ആ രാജ്യത്തിൻ്റെ സുപ്രീം ലീഡറുടെയും ആർജവത്തിനു മുന്നിൽ, അമേരിക്ക എന്ന ലോക ശക്തിയും ട്രംപ് എന്ന, മാനസിക നില തെറ്റിയ ഭരണാധികാരിയും മുട്ടുമടക്കി എന്നു തന്നെ ഈ ഘട്ടത്തിൽ പറയേണ്ടി വരും. പ്രമുഖ അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇറാനെ ആക്രമിക്കുന്നതിൽ നിന്നും അമേരിക്ക പിറകോട്ട് പോയി എന്നതാണ് മനസ്സിലാക്കേണ്ടത്. അമേരിക്കൻ സൈനിക നേതൃത്വത്തെ ഉദ്ധരിച്ചാണ് ഇത്തരമൊരു വെളിപ്പെടുത്തൽ വാൾ സ്ട്രീറ്റ് ജേണൽ നടത്തിയിരിക്കുന്നത്. ഇറാനെ ആക്രമിച്ചാൽ, തിരിച്ചടി ഭയനാകമായിരിക്കുമെന്നും, ഈ തിരിച്ചടി ചെറുക്കാനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിഡിലീസ്റ്റിൽ അമേരിക്കയ്ക്ക് ഇല്ലെന്നുമാണ് പിൻമാറ്റത്തിന് കാരണമായി, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അമേരിക്കൻ ഉദ്യോഗസ്ഥർ വാൾ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ സ്ഥാപിച്ചിട്ടുള്ള താഡ് ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇറാൻ്റെ ബാലസ്റ്റിക് മിസൈലുകളെയും, ചീവീടുകളെ പോലെ കൂട്ടത്തോടെ കടന്നാക്രമണം നടത്താൻ വരുന്ന ഡ്രോണുകളെയും ഫലപ്രദമായി തടയാൻ കഴിയുമോ എന്ന കാര്യത്തിലും, അമേരിക്കൻ ഉന്നതർക്ക് സംശയമുണ്ട്. ഇറാനെ ആക്രമിച്ചാൽ, മേഖലയിൽ തമ്പടിച്ച എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധകപ്പലുകൾ മുതൽ, പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾക്കും, എംബസികൾക്കും നേരെ വരെ, വലിയ തോതിലുള്ള ആക്രമണമാണ് ഇറാൻ പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി സൈനികാഭ്യാസങ്ങൾക്കും ഇറാൻ സൈന്യം തുടക്കമിട്ടു കഴിഞ്ഞു.

മാത്രമല്ല, സംഘർഷം പൊട്ടിപുറപ്പെട്ടാൽ, ഇസ്രയേലിനും അറബ് സഖ്യകക്ഷികൾക്കും മേഖലയിലെ ശരിയായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും അമേരിക്കയുടെ ഉത്തരവാദിത്വമാണ്. അതിന് അവർക്ക് കഴിഞ്ഞില്ലങ്കിൽ, ഒപ്പം നിൽക്കുന്ന രാജ്യങ്ങൾ പോലും അമേരിക്കൻ ചേരിവിടാൻ നിർബന്ധിതരാകും.

അറബ് രാജ്യങ്ങൾ തങ്ങളുടെ സുഹൃദ് രാജ്യങ്ങളാണെന്ന് പറയുമ്പോഴും, ആ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളും സംവിധാനങ്ങളും ആക്രമിക്കുമെന്നത് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. ആക്രമിക്കും എന്നു പറഞ്ഞാൽ ആക്രമിക്കുന്ന രാജ്യമാണ് ഇറാൻ എന്ന കാര്യത്തിൽ, അറബ് രാജ്യങ്ങൾക്ക് മാത്രമല്ല, അമേരിക്കയ്ക്ക് പോലും സംശയം ഇല്ല എന്നതാണ് യാഥാർത്ഥ്യം. ആറ് മാസം മുൻപ് നടന്ന ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിൽ, ലോകം അത് കണ്ടിട്ടുള്ളതുമാണ്. അന്ന് ഇസ്രയേലിൽ പതിച്ച ബാലസ്റ്റിക് മിസൈലുകൾ, പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളിൽ പതിക്കാനും അധികം സമയമൊന്നും വേണ്ടി വരികയില്ല. 12 ദിവസത്തെ ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് ശേഷം ഇറാൻ്റെ മിസൈൽ ശേഷി വലിയ രൂപത്തിലാണ് മെച്ചപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂണിൽ, ഇറാനിലെ ആണവ കേന്ദ്രത്തിൽ, അമേരിക്ക ബോംബിട്ടതിന് മറുപടി അന്ന് ഖത്തറിലെ അമേരിക്കൻ താവളത്തിലേക്ക് മിസൈൽ അയച്ചാണ് ഇറാൻ നൽകിയിരുന്നത്. അമേരിക്ക ഇട്ട ബോംബാക്രമണം കൊണ്ട് പ്രത്യേകിച്ച് ഒരു നഷ്ടവും, ഉണ്ടാകാതിരുന്നതിനാലാണ്, മുൻ കൂട്ടി അറിയിപ്പ് നൽകി പ്രതീകാത്മകമായി തന്നെ ഇറാനും പ്രതികരിച്ചിരുന്നത്. അതല്ലായിരുന്നു എങ്കിൽ ഖത്തറിലെ അൽ-ഉദൈദ് അമേരിക്കൻ വ്യോമതാവളം തവിട് പൊടിയായി പോകുമായിരുന്നു. മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ട് പോലും ഇറാൻ്റെ മിസൈൽ തടുക്കാൻ അമേരിക്കയ്ക്ക് കഴിയാതിരുന്നത്, ലോക രാജ്യങ്ങളെയും അമ്പരപ്പിച്ച സംഭവമാണ്.ഇത്തവണ യുദ്ധം പൊട്ടി പുറപ്പെട്ടാൽ, അന്ന് ഇറാൻ നൽകിയ ഔദാര്യമൊന്നും, ഇറാൻ്റെ പക്കൽ നിന്നും അമേരിക്ക എന്തായാലും പ്രതീക്ഷിക്കേണ്ടതില്ല. അടിച്ചാൽ, തിരിച്ചടിയും ഭയാനകം തന്നെയായിരിക്കും.

See also  പശ്ചിമേഷ്യയിൽ യുദ്ധഭീതി! 11 രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനങ്ങൾക്ക് നിർദ്ദേശം, സർവീസുകൾ റദ്ദാക്കി

ആക്രമണം നടത്തിയും,നാവിക ഉപരോധത്തിലൂടെയും ഇറാനെ ദുർബലപ്പെടുത്താമെന്നത് , എതിരാളികളുടെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നാണ്, ഇറാന്റെ സായുധ സേനാ മേധാവി മേജർ ജനറൽ അബ്ദുൾറഹീം മൗസവി തുറന്നടിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായും തന്ത്രപരമായും ഇറാനെ “വളയുക അസാധ്യമാണ്” എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈനികരെ സന്ദർശിച്ച ശേഷമായിരുന്നു മേജർ ജനറലിൻ്റെ പ്രതികരണമുണ്ടായിരുന്നത്. 12 ദിവസത്തെ യുദ്ധത്തിനു ശേഷം, പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്കാണ് ഇറാൻ്റെ തന്ത്രം ഇപ്പോൾ മാറിയിരിക്കുന്നത്, ദ്രുതവും സുസ്ഥിരവുമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇറാൻ സൈനിക സിദ്ധാന്തം പരിഷ്കരിച്ചതായും, സൈനിക ജനറൽ വെളിപ്പെടുത്തിയിട്ടുണ്ട്.

“ഏതൊരു ആക്രമണത്തിനും ഇറാന്റെ പ്രതികരണം “വേഗത്തിലും നിർണ്ണായകവും” ആയിരിക്കുമെന്നും, അതൊരിക്കലും അമേരിക്കയ്ക്ക് ക കണക്കുകൂട്ടാൻ പറ്റില്ലന്നുമാണ് അദ്ദേഹം പറയുന്നത്.”സംഘർഷം രൂക്ഷമാകുന്ന ഏത് സാഹചര്യത്തിലും, “ഒരു അമേരിക്കക്കാരനും സുരക്ഷിതനായിരിക്കില്ലന്ന” വലിയ മുന്നറിയിപ്പും, ഇറാൻ ജനറൽ മൗസവി നൽകിയിട്ടുണ്ട്, അതായത്, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നെറ്റ് വർക്കുള്ള പ്രോക്സി ഗ്രൂപ്പുകളെ പോലും ഇറാൻ ആക്ടീവാക്കി കഴിഞ്ഞു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

അതേസമയം, സംഘർഷമുണ്ടായാൽ, ഇറാൻ്റെ ആക്രമണത്തെ പ്രതിരോധിക്കാൻ, അമേരിക്ക അവരുടെ സൈനിക താവളങ്ങളും എംബസികളും സ്ഥിതി ചെയ്യുന്ന ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിലവിൽ കൂടുതൽ താഡ് ബാറ്ററിയും പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും അയച്ചിട്ടുണ്ടെങ്കിലും, ഇത് എത്രമാത്രം ഫലപ്രദമാകും എന്ന ചോദ്യം അവിടെ നിന്നു പോലും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.ഇറാൻ സൈന്യം പടപൊരുതാൻ ഇറങ്ങിയാൽ, അമേരിക്കയ്ക്കും ഇസ്രയേലിനും വലിയ ആഘാതം ഏൽപ്പിക്കാൻ കഴിയുമെന്നത് , ഇറാൻ ജനതയുടെ ആകെ ആത്മവിശ്വാസമാണ്. സുപ്രീം ലീഡർ ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പിലും ഈ ആത്മവിശ്വാസം വലിയ രൂപത്തിൽ പ്രകടമാണ്.

അമേരിക്കൻ പടകപ്പലുകൾ ഇറാനെ ആക്രമിക്കാൻ പുറപ്പെട്ടപ്പോൾ തന്നെ, ഖമേനി ബങ്കറിൽ ഒളിച്ചു എന്ന് പരിഹസിച്ച പാശ്ചാത്യ മാധ്യമങ്ങളുടെയും ഡൊണാൾഡ് ട്രംപിൻ്റെയും വിയടപ്പിച്ച മാസ് മറുപടിയാണ്, ആയിരങ്ങൾക്കിടയിലേക്ക് നിർഭയനായി നടന്ന് വന്ന് ഖമേനി ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘ഇറാനെ ആക്രമിച്ചാൽ, അത് പശ്ചിമേഷ്യയെ മുഴുവൻ ബാധിക്കുന്ന വലിയ യുദ്ധമായി മാറുമെന്നാണ് അമേരിക്കയ്ക്ക് ഖമേനി നൽകിയിരുന്ന മുന്നറിയിപ്പ്.

See also  ഇറാൻ യുദ്ധം ഭരണഘടനാവിരുദ്ധം; ട്രംപിനും നെതന്യാഹുവിനും എതിരെ ബേണി സാൻഡേഴ്‌സ്

ഇറാനെ അമേരിക്ക വളഞ്ഞിരിക്കുകയാണ് എന്ന് പറഞ്ഞ് വീമ്പിളക്കുന്ന ട്രംപിൻ്റെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന പ്രതികരണമായിരുന്നു അത്. ‘ട്രംപിൻ്റെ മുഖത്തേറ്റ അടി’ എന്നു വേണമെങ്കിലും, ഖമേനിയുടെ ഈ മുന്നറിയിപ്പിനെ വിലയിരുത്താവുന്നതാണ്. “ഇറാനെ അമേരിക്കയല്ല, അമേരിക്കൻ സംവിധാനങ്ങളെ ഇറാനാണ് യഥാർത്ഥത്തിൽ വളത്തിരിക്കുന്നത് എന്നാണ് ” ഇറാൻ സൈനിക നേതൃത്വവും ട്രംപിനെ ഇപ്പോൾ ഓർമ്മിപ്പിക്കുന്നത്. “യുദ്ധമെങ്കിൽ യുദ്ധം, അതല്ല, ചർച്ചയെങ്കിൽ ചർച്ച, എന്താണ് അമേരിക്ക ആഗ്രഹിക്കുന്നത് അതാണ് നടക്കുക ” എന്നാണ് ഇറാൻ നേതൃത്വം പറയുന്നത്. രണ്ടിനും തങ്ങൾ റെഡിയാണ് എന്നതാണ് നിലപാട്. അതേസമയം തന്നെ, രാജ്യത്തിൻ്റെ അഭിമാനവും സുരക്ഷയും വിട്ടുവീഴ്ച ചെയ്യുന്ന ഒരു നിലപാടും, ഒരു ചർച്ചയിലും സ്വീകരിക്കില്ലന്നും ഇറാൻ നേതൃത്വം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. അതായത് ഏകപക്ഷീയമായ ഒരു ഒത്തു തീർപ്പിനും ഇറാനില്ല എന്നതു തന്നെയാണ് നിലപാട്

ALSO READ: ഹോർമുസ് മുതൽ ഇസ്ഫഹാൻ വരെ: വൻശക്തികളെ വിറപ്പിക്കുന്ന ഇറാന്റെ ‘അദൃശ്യ സൈന്യവും’ ഡീപ്പ് ഡിഫൻസ് തന്ത്രങ്ങളും!

ഖമേനിയുടെ മുന്നറിയിപ്പ് വന്നപ്പോൾ, എല്ലാവരും കരുതിയിരുന്നത്, ട്രംപ് ഇറാനെ ആക്രമിക്കാൻ നിർദ്ദേശം നൽകുമെന്നായിരുന്നു. എന്നാൽ, അതുണ്ടായില്ലന്നു മാത്രമല്ല, ഖമേനിയുടെ പരാമർശങ്ങൾ തള്ളിക്കളഞ്ഞപ്പോഴും നയതന്ത്രത്തിനുള്ള വാതിൽ തുറന്നിട്ടുള്ള പ്രതികരണമാണ് ട്രംപ് നടത്തിയിരിക്കുന്നത്. “നമ്മൾ ഒരു കരാറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ ഒരു കരാറിൽ എത്തിയില്ലെങ്കിൽ, അദ്ദേഹം പറഞ്ഞത് ശരിയാണോ അല്ലയോ എന്ന് നമുക്ക് കണ്ടെത്താം.” എന്നാണ് ട്രംപ് പ്രതികരിച്ചിരുന്നത്. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തിയ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ തലവനായ അലി ലാരിജാനിയും, അമേരിക്കൻ പ്രതിനിധി ചർച്ചയ്ക്കായി സമീപിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ആരെയും അങ്ങോട്ട് കയറി ആക്രമിക്കില്ലന്നും, ഇങ്ങോട്ട് കയറി ആക്രമിച്ചാൽ, പിന്നെ തിരിച്ചടിക്കാതെ വേറെ വഴിയില്ലന്നുമാണ് അദ്ദേഹം പുടിനെ അറിയിച്ചിരിക്കുന്നത്. പരമാധികാരം സംരക്ഷിക്കാനുള്ള ഇറാൻ്റെ അവകാശത്തെ പൂർണ്ണമായും പിന്തുണയ്ക്കും എന്നാണ് റഷ്യയും ഇറാന് ഉറപ്പ് നൽകിയിരിക്കുന്നത്.

EXPRESS VIEW

വീഡിയോ കാണാം

The post അമേരിക്ക ഇറാനെ ആക്രമിക്കില്ലന്ന്, നിലപാട് മാറ്റാൻ കാരണം ഇറാൻ്റെ തിരിച്ചടി ഉണ്ടാക്കുന്ന പ്രത്യാഘാതം തന്നെ ! appeared first on Express Kerala.

Spread the love

New Report

Close