
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി നിർദ്ദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നോ എന്നതിലേക്കാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം നീളുന്നത്.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി 43 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജനുവരി 29-നാണ് കൊല്ലം വിജിലൻസ് കോടതി ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെ ജാമ്യം ലഭിച്ച് അദ്ദേഹം ജയിൽ മോചിതനായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇ.ഡിയുടെ നിർണ്ണായകമായ ഈ നീക്കം ഉണ്ടായിരിക്കുന്നത്. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണ പാളികളുമായി ബന്ധപ്പെട്ട കേസിൽ മാത്രമാണ് ശ്രീകുമാർ നിലവിൽ പ്രതിയായിട്ടുള്ളത്.
Also Read: കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ! നിയമനിർമ്മാണത്തിന് ഒരുങ്ങി കേരളം
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൈമാറിയപ്പോഴും അവ തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ താൻ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അതിൽ ഒപ്പിടുക എന്നത് തന്റെ ഉത്തരവാദിത്തമായിരുന്നു എന്നുമാണ് ശ്രീകുമാർ കോടതിയിൽ ഉന്നയിച്ച വാദം. ഇ.ഡിയുടെ ചോദ്യം ചെയ്യലിലൂടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.
The post ശബരിമല സ്വർണക്കൊള്ള കേസ്! മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ഇ.ഡി നോട്ടീസ് appeared first on Express Kerala.



