
കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ സി.ജെ. റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക് എത്തുന്നു. ഗ്രൂപ്പിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വൻകിട പ്രോജക്റ്റുകളിലെ നിക്ഷേപ സ്രോതസ്സുകളെക്കുറിച്ചും വിശദമായി പരിശോധിക്കാനാണ് സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളിൽ കൊച്ചിയിലെത്തുന്ന സംഘം റോയിയുടെ ബിസിനസ് പങ്കാളികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
വിഷാദരോഗവും സാമ്പത്തിക പ്രതിസന്ധിയും
ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ സി.ജെ. റോയി മാസങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബം എസ്.ഐ.ടിയെ അറിയിച്ചു. ബെംഗളൂരുവിലെ ജയനഗറിലുള്ള പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. സമീപകാലത്ത് ഗ്രൂപ്പിന്റെ ചില വലിയ പ്രോജക്റ്റുകളിൽ തിരിച്ചടി നേരിട്ടതും നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതും റോയിയെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയതായാണ് വിവരം. ഇക്കാര്യങ്ങളെല്ലാം എസ്.ഐ.ടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദായനികുതി വകുപ്പിനെതിരെ ആരോപണം
ജനുവരി 30-ന് ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് റോയ് സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയത്. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു സംഭവം. മരണത്തിന് ഉത്തരവാദി ആദായനികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദാണെന്ന് റോയിയുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം.
The post സി.ജെ. റോയിയുടെ മരണം! കർണാടക എസ്.ഐ.ടി കേരളത്തിലേക്ക്; സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം appeared first on Express Kerala.



