
എഐസിസിയുടെ പക്കലുള്ള ഔദ്യോഗിക പട്ടിക എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ ലിസ്റ്റ് ആണെന്ന് കെപിസിസി വ്യക്തമാക്കി. കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിക്ക് മുൻപാകെ എത്തിയ സാധ്യത പട്ടിക എന്ന അവകാശവാദത്തോടെയാണ് ഒൻപത് പേജുള്ള പിഡിഎഫ് രാവിലെ മുതൽ പ്രചരിക്കുന്നത്. എന്നാൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഈ പട്ടികയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
പ്രചരിക്കുന്ന പട്ടികയിൽ കേരളത്തിലെ 92 മണ്ഡലങ്ങളിലെ സാധ്യത സ്ഥാനാർഥികളുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം, പാലക്കാട്, ധർമടം തുടങ്ങി പ്രമുഖ മണ്ഡലങ്ങൾ ഇതിലുണ്ട്. നേമത്ത് ശശി തരൂർ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ എന്നിവരുടെ പേരുകൾ കാണാം. കൂടാതെ, തൃശ്ശൂർ ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ കെ. മുരളീധരന്റെ പേരും, ധർമടത്ത് ഷാഫി പറമ്പിലിന്റെയും ബേപ്പൂരിൽ പി.വി. അൻവറിന്റെയും പേരുകൾ ഉൾപ്പെടുത്തിയ നിലയിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Also Read: എബിവിപിക്ക് പുതിയ നേതൃത്വം! വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി
ഹൈക്കമാൻഡ് നിയോഗിച്ച മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി കേരളത്തിലെത്തി ജില്ലാ നേതൃത്വങ്ങളുമായി ചർച്ചകൾ നടത്തുന്ന വേളയിലാണ് ഇത്തരമൊരു വ്യാജ പ്രചരണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക ചർച്ചകൾ സജീവമായിരിക്കെ, പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ലിസ്റ്റ് പ്രചരിപ്പിക്കുന്നത് എന്നാണ് പാർട്ടി വിലയിരുത്തൽ. കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും കെപിസിസി അറിയിച്ചു.
The post പ്രചരിക്കുന്നത് ഒറിജിനലല്ല! എഐസിസി പട്ടിക എന്ന പേരിലുള്ള സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് കോൺഗ്രസ് appeared first on Express Kerala.



