
ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് നവജാത ശിശു ഇൻക്യുബേറ്ററിൽ വെന്തുമരിച്ചു. ബിത്തൂരിലെ രാജാ നഴ്‌സിംഗ് ഹോമിൽ ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രസവത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് എൻഐസിയുവിലേക്ക് (NICU) മാറ്റിയ കുഞ്ഞ്, വോർമർ മെഷീന് തീപിടിച്ചതിനെത്തുടർന്നാണ് ദാരുണമായി കൊല്ലപ്പെട്ടത്. മെഷീനിലെ അമിതമായ ചൂട് കാരണം കുഞ്ഞിന്റെ മുഖവും നെഞ്ചും വയറും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കറുത്തിരുണ്ട നിലയിലായിരുന്നു.
ബക്കർഗഞ്ച് സ്വദേശിയായ അരുൺ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കൺമണിയാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഇരയായത്. കുഞ്ഞിനെ ഇൻക്യുബേറ്ററിൽ വെച്ച വിവരം ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞ് മരിച്ച് അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും വിവരം വീട്ടുകാരെ അറിയിക്കാതെ മറച്ചുവെക്കാനും ആശുപത്രി അധികൃതർ ശ്രമിച്ചു. സംഭവത്തെത്തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധം ഉയർത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
Also Read: എസ്‌ഐആറിൽ ഒരു തടസ്സവും അനുവദിക്കില്ല; മമത സർക്കാരിന് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്
പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും എൻഐസിയു യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. സിസേറിയനിലൂടെ ജനിച്ച തന്റെ ആദ്യ കൺമണിയെ ഒരു നോക്ക് കാണുന്നതിന് മുൻപേ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ ദുഃഖം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ക്രിമിനൽ അനാസ്ഥയ്‌ക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
The post ആശുപത്രി അധികൃതരുടെ ക്രൂരമായ അനാസ്ഥ; ഇൻക്യുബേറ്ററിലെ ചൂട് കൂടി നവജാത ശിശു വെന്തുമരിച്ചു! appeared first on Express Kerala.


