
ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിൽ മുടിവെട്ടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി പുറത്തുവന്നു. മോഡലായ ആഷ്‌ന റോയിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പകരം, സലൂൺ നിലവിൽ കോടതിയിൽ കെട്ടിവെച്ചിട്ടുള്ള 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി നൽകിയാൽ മതിയെന്ന് കോടതി വിധിച്ചു.
2018-ൽ ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. മുടിയുടെ അറ്റം നാല് ഇഞ്ച് മാത്രം വെട്ടാൻ നിർദ്ദേശം നൽകിയത്, നാല് ഇഞ്ച് മാത്രം ബാക്കിയാക്കി ബാക്കി മുടി മുഴുവൻ മുറിച്ചു കളഞ്ഞുവെന്നായിരുന്നു മോഡലിന്റെ പരാതി. ഇത് തന്റെ മോഡലിംഗ് കരിയറിനെ ബാധിച്ചുവെന്നും സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും കാരണമായെന്നും കാണിച്ച് അഞ്ച് കോടി രൂപയാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കമ്മീഷൻ ഇത് രണ്ട് കോടിയായി നിശ്ചയിക്കുകയായിരുന്നു.
Also Read: ഇനി ബെഡ്ഷീറ്റുകൾക്കും കൃത്യമായ ഗുണനിലവാരം; റെയിൽവേ ബജറ്റിൽ ശുചിത്വത്തിനായി പ്രത്യേക വിഹിതം വരുന്നു
എന്നാൽ, മുടി വെട്ടിയത് കാരണം കരിയറിൽ അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടുവെന്ന് വ്യക്തമായ തെളിവുകളോടെ സ്ഥാപിക്കാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് രണ്ട് കോടി എന്ന വലിയ തുക ഒഴിവാക്കി, 25 ലക്ഷം രൂപയായി നഷ്ടപരിഹാരം നിശ്ചയിച്ചത്. സലൂണിന്റെ ഭാഗത്തുനിന്നുണ്ടായ സേവനത്തിലെ പോരായ്മ അംഗീകരിച്ച കോടതി, നഷ്ടപരിഹാര തുക വസ്തുതകൾക്ക് നിരക്കുന്നതാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പരിഷ്കരിച്ചത്.
The post മുടിവെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി! 2 കോടിയുടെ നഷ്ടപരിഹാരം സുപ്രീം കോടതി റദ്ദാക്കി; 25 ലക്ഷം നൽകാൻ ഉത്തരവ് appeared first on Express Kerala.


