
രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ എട്ട് വർഷമായി തുടർച്ചയായി കുറഞ്ഞുവരുന്ന കിട്ടാക്കടം, 2025 സെപ്റ്റംബർ മാസത്തിലെ താൽക്കാലിക കണക്കുകൾ പ്രകാരം 2.15 ശതമാനമെന്ന റെക്കോർഡ് നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇത് 2010-11 കാലഘട്ടത്തേക്കാൾ കുറഞ്ഞ നിരക്കാണെന്നത് ശ്രദ്ധേയമാണ്.
2015-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ആസ്തി ഗുണമേന്മാ പരിശോധനയ്ക്ക് പിന്നാലെ സർക്കാർ നടപ്പിലാക്കിയ ‘4R’ തന്ത്രമാണ് ഈ വലിയ നേട്ടത്തിന് അടിസ്ഥാനമായത്. കിട്ടാക്കടം സുതാര്യമായി കണ്ടെത്തുക (Recognition), നിയമപരമായ നടപടികളിലൂടെ പണം തിരിച്ചുപിടിക്കുക, പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകുക , ബാങ്കിംഗ് പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നിവയായിരുന്നു ഈ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങൾ.
Also Read: രാവിലെ കുതിച്ചു, ഉച്ചയ്ക്ക് ഇടിഞ്ഞു! സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം
ബാങ്കുകളുടെ വിഭാഗം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, പൊതുമേഖലാ ബാങ്കുകളിൽ 2.50 ശതമാനവും സ്വകാര്യ ബാങ്കുകളിൽ 1.73 ശതമാനവുമാണ് നിലവിലെ കിട്ടാക്കടം. വിദേശ ബാങ്കുകളിലാകട്ടെ ഇത് 0.80 ശതമാനം മാത്രമാണ്. 2018-ന് ശേഷം സ്വകാര്യ, വിദേശ ബാങ്കുകളേക്കാൾ വേഗത്തിൽ കിട്ടാക്കടം കുറയ്ക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
The post ബാങ്കിംഗ് മേഖലയിൽ വൻ കുതിപ്പ്; രാജ്യത്തെ കിട്ടാക്കടം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ appeared first on Express Kerala.


