
കാസർകോട്: സോഷ്യൽ മീഡിയയിലെ പ്രിയതാരം ‘ചിന്നു പാപ്പു’ എന്ന കെ. രേഷ്മയുടെ മരണം തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ ഉച്ചയോടെയാണ് വാടക ക്വാർട്ടേഴ്സിൽ രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഒരു മാസം മുൻപ് വിവാഹമോചിതയായ രേഷ്മയ്ക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്.
മരണത്തിന് പിന്നിൽ ആൺസുഹൃത്തുമായുള്ള അസ്വാരസ്യങ്ങളാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇതേത്തുടർന്ന് ആരോപണവിധേയനായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ശാസ്ത്രീയ പരിശോധനകൾക്കായി രേഷ്മയുടെയും യുവാവിന്റെയും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസർകോട് പോലീസ് സംഭവത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഫോണിലെ വിവരങ്ങൾ പരിശോധിക്കുന്നതിലൂടെ മരണത്തിന് മുൻപ് നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി വീഡിയോകൾ വൈറലായിരുന്ന ചിന്നു പാപ്പുവിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
The post വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണം മരണം; സുഹൃത്തുമായി തർക്കമെന്ന് കുടുംബം, നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് appeared first on Express Kerala.


