ലഹരിവിൽപനക്കാരനായ ഭർത്താവിനെ തെളിവ് സഹിതം പൊലീസിൽ ഏൽപിച്ച് യുവതി മാതൃകയായി. ഇൻഡോറിലെ മൽഹാർഗഞ്ച് സ്വദേശിയായ സന്തോഷ് സിംഗാണ് ഭാര്യയുടെ കരുത്തുറ്റ നിലപാടിനെത്തുടർന്ന് അറസ്റ്റിലായത്. ഭർത്താവ് വീട്ടിലിരുന്ന് ലഹരിമരുന്ന് തൂക്കി പാക്ക് ചെയ്യുന്നതിന്റെയും വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെയും ദൃശ്യങ്ങൾ യുവതി തന്നെ മൊബൈലിൽ പകർത്തി പൊലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചുനൽകുന്ന വലിയൊരു സംഘത്തിലെ കണ്ണിയാണ് പിടിയിലായ സന്തോഷ്.
മഹാലക്ഷ്മി നഗറിൽ പാൻ ഷോപ്പ് നടത്തിവരികയായിരുന്നു സന്തോഷ്. ഈ കടയുടെ മറവിലാണ് ഇയാൾ വിദ്യാർത്ഥികൾക്കും ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും കഞ്ചാവും മദ്യവും വിറ്റിരുന്നത്. ഇയാളുടെ ലഹരിവിൽപനയെ യുവതി പലതവണ എതിർത്തെങ്കിലും ഭർത്താവും വീട്ടുകാരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 4-ന് തന്നെ ശാരീരികമായി ഉപദ്രവിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്റെ രണ്ട് പെൺമക്കളുടെ ഭാവി ഓർത്താണ് ഇത്തരമൊരു അപകടകരമായ നീക്കത്തിന് താൻ മുതിർന്നതെന്ന് യുവതി വെളിപ്പെടുത്തി.
Also Read: 2000 രൂപ കൈക്കൂലി വാങ്ങി; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും
യുവതി നൽകിയ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കമ്മീഷണർ ഉടനടി നടപടിക്ക് നിർദ്ദേശിച്ചു. തുടർന്ന് ലസുഡിയ പൊലീസ് പ്രതിയുടെ പാൻ കടയിലും വീട്ടിലും നടത്തിയ പരിശോധനയിൽ വലിയ അളവിൽ കഞ്ചാവും മദ്യവും പായ്ക്കിംഗ് സാമഗ്രികളും കണ്ടെടുത്തു. സ്വന്തം വീട്ടിലെ രഹസ്യങ്ങൾ നിയമത്തിന് മുന്നിലെത്തിച്ച് ലഹരി മാഫിയക്കെതിരെ പോരാടിയ യുവതിക്ക് വലിയ അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
The post വീടിനുള്ളിലെ രഹസ്യം ക്യാമറയിലാക്കി പൊലീസിന് നൽകി! ലഹരിയുമായി ഭർത്താവ് പിടിയിൽ! appeared first on Express Kerala.


