എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം.ആഭ്യന്തര മന്ത്രാലയം ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കിയത്. ദേശീയ ഗീതം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും പുതിയ നിയമത്തില്‍ നിഷ്കർഷിക്കുന്നു.പത്മ പുരസ്കാരങ്ങള്‍ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും തിയേറ്ററുകള്‍ പോലുള്ള പൊതുഇടങ്ങളിലും ഇത് ആലപിക്കാം. എന്നാല്‍ തിയേറ്ററില്‍ പൊതുജനം എഴുന്നേറ്റ് നില്‍ക്കണമെന്നത് നിർബന്ധമല്ല. 1937ല്‍ കോണ്‍ഗ്രസ് ഒഴിവാക്കിയ നാലുപദ്യങ്ങള്‍ ചേർത്ത് ആറു പദ്യങ്ങളും ആലപിക്കാമെന്നാണ് നിർദേശം.ദേശീയ ഗാനത്തിന് നിലവിലുള്ള പ്രോട്ടോക്കോളുകള്‍ ദേശീയ ഗീതത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങള്‍ മുന്നോട്ടുവച്ചത്. ദേശീയ ഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍ക്കണമെന്നാവശ്യപ്പെട്ട് വിവിധ കോടതികളില്‍ ഹർജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമത്തില്‍ നിലവില്‍ വന്ദേമാതരത്തിന് പ്രത്യേക സംരക്ഷണം നല്‍കുന്നില്ല. ഇത് ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സർക്കാർ പരിഗണനയിലാണ്. കഴിഞ്ഞ വർഷം ഇതുസംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ നിർദേശം വിവാദത്തിന് വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


