
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച് നടത്തിവന്ന വൻ ലഹരിമരുന്ന് വ്യാപാരം പോലീസ് പിടികൂടി. ചേലേമ്പ്ര പെരിഞ്ചിക്കര സ്വദേശി അസീസ് (53), ഭാര്യ കമറുന്നീസ (50), മകൻ ജാസിറിന്റെ സുഹൃത്ത് സലാവുദ്ദീൻ എന്നിവരെയാണ് തേഞ്ഞിപ്പാലം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന 1.16 കിലോ എം.ഡി.എം.എയും 21 ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവത്തിന് പിന്നിലെ പ്രധാനിയായ അസീസിന്റെ മകൻ ജാസിർ നിലവിൽ ഒളിവിലാണ്.
ലഹരിമരുന്നിനും പണത്തിനും പുറമേ വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന അഞ്ച് ഇലക്ട്രിക് ത്രാസുകൾ, വാക്കിടോക്കി, ഗ്യാസ് ബർണർ എന്നിവയും പോലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു. ദീർഘകാലമായി സർവകലാശാല പരിസരം കേന്ദ്രീകരിച്ച് ഈ കുടുംബം ലഹരി വിൽപന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി, തേഞ്ഞിപ്പാലം ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, സബ് ഇൻസ്‌പെക്ടർമാരായ സത്യജിത്ത്, ജസ്റ്റിൻ എന്നിവരും ഡാൻസാഫ് സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്‌മണ്യൻ, അഭിലാഷ്, തേഞ്ഞിപ്പലം സ്റ്റേഷനിലെ എസ്‌ഐ സജീവ്, എഎസ്‌ഐ ഗീത, എസ്‌സിപിഒ സംഗീത, അജിത്, അബ്ദുള്ള ബാബു, ഋഷികേശ്, അമർനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
The post തേഞ്ഞിപ്പാലത്ത് വൻ ലഹരിവേട്ട; ഒരുകിലോ എം.ഡി.എം.എയും 21 ലക്ഷം രൂപയും പിടികൂടി appeared first on Express Kerala.


