
ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് പോരാട്ടത്തിന് ആവേശം കൂടുമ്പോൾ, സ്വന്തം നായകനെതിരെ കടുത്ത പരിഹാസവും വെല്ലുവിളിയുമായി പാക് മുൻ താരങ്ങൾ രംഗത്ത്. ബാബർ അസമിന്റെ ബാറ്റിംഗ് വേഗതയെയും ഫോമിനെയും പരിഹസിച്ചുകൊണ്ട് മുഹമ്മദ് ആമിറും അഹമ്മദ് ഷെഹ്‌സാദുമാണ് പാക് ടെലിവിഷൻ ചാനലിൽ വിചിത്രമായ പന്തയങ്ങൾ വെച്ചത്. ഇന്ത്യക്കെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ടീമിനുള്ളിലെ ഭിന്നതയും മുൻ താരങ്ങളുടെ അതൃപ്തിയും പരസ്യമാക്കുന്നതാണ് ഈ പ്രതികരണങ്ങൾ.
ഇന്ത്യക്കെതിരെ 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ബാബർ അസം ഒരു അർദ്ധ സെഞ്ചുറി നേടി ടീമിനെ ജയിപ്പിക്കുകയാണെങ്കിൽ, താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പിൻവലിച്ച് മടങ്ങിയെത്താൻ തയ്യാറാണെന്നായിരുന്നു മുഹമ്മദ് ആമിറിന്റെ വെല്ലുവിളി. ബാബറിന്റെ മെല്ലെപ്പോക്ക് ബാറ്റിംഗിനെ ലക്ഷ്യം വെച്ചായിരുന്നു ആമിറിന്റെ ഈ പരിഹാസം. ബാബറിന് അത്തരമൊരു പ്രകടനം കാഴ്ചവെക്കാൻ കഴിയില്ലെന്ന ഉറപ്പിലാണ് ആമിർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
Also Read: വാന്‍ഡൈക്ക് കരുത്തിൽ ലിവർപൂളിന് ജയം! സണ്ടർലാൻഡിനെ കീഴടക്കി റെഡ്‌സ്
മറ്റൊരു മുൻ താരമായ അഹമ്മദ് ഷെഹ്‌സാദും വിട്ടുകൊടുത്തില്ല. ബാബർ അസം ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ സ്റ്റുഡിയോയിലുള്ളവർക്കും കാണികൾക്കും സപ്പോർട്ട് സ്റ്റാഫിനും മാത്രമല്ല, പാക് ടീമിന് മുഴുവനും താൻ ആഹാരം വാങ്ങി നൽകുമെന്നാണ് ഷെഹ്‌സാദ് വാഗ്ദാനം ചെയ്തത്. ചർച്ചയിൽ പങ്കെടുത്ത റഷീദ് ലത്തീഫും ബാബറിനെ വെറുതെ വിട്ടില്ല. അത്രയും നേരം ക്രീസിൽ നിൽക്കാനുള്ള ശേഷി പോലും ബാബറിനില്ലെന്നായിരുന്നു ലത്തീഫിന്റെ പരിഹാസം.
ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ബാബർ അസം നടത്തിയ ദയനീയ പ്രകടനമാണ് മുൻ താരങ്ങളെ പ്രകോപിപ്പിച്ചത്. നെതർലൻഡ്‌സിനെതിരെ വെറും 15 റൺസിനും അമേരിക്കയ്‌ക്കെതിരെ 32 പന്തിൽ 46 റൺസിനും പുറത്തായ ബാബറിന്റെ സ്ട്രൈക്ക് റേറ്റ് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യക്കെതിരായ ഹൈ-വോൾട്ടേജ് മത്സരത്തിൽ ബാബർ എങ്ങനെ മറുപടി നൽകുമെന്നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
The post ‘ബാബർ 50 അടിച്ചാൽ വിരമിക്കൽ പിൻവലിക്കാം’; പാക് നായകനെ ലൈവ് ടിവിയിൽ നാണം കെടുത്തി ആമിറും ഷെഹ്‌സാദും! appeared first on Express Kerala.


