
ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം ബന്ദായി മാറിയെന്ന് ശശി തരൂർ എംപി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം തടസ്സപ്പെടുത്തലുകളെ മറികടന്ന് മുന്നോട്ട് പോയപ്പോൾ, കേരളം മാത്രം ഇപ്പോഴും പണിമുടക്കുകൾക്ക് ബന്ദിയാക്കപ്പെടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സംഘടിതരായ ഒരു ചെറിയ വിഭാഗം അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ കേരളത്തിന്റെ സൽപ്പേരിന് മങ്ങലേൽപ്പിക്കുന്നതായും തരൂർ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുമ്പോഴും മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ ആർക്കും ഭരണഘടനാപരമായ അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർബന്ധിതമായി പണിമുടക്ക് അടിച്ചേൽപ്പിക്കുന്നതിനെ സ്വന്തം പാർട്ടി ഉൾപ്പെട്ട ഘട്ടത്തിൽ പോലും താൻ എതിർത്തിട്ടുണ്ടെന്ന് തരൂർ ഓർമ്മിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. പ്രതിഷേധങ്ങൾ ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണം എന്നല്ലാതെ അത് ഒരിക്കലും കായികമായ ഉപരോധമായി മാറരുത്. പണിമുടക്ക് ദിവസം ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം രീതികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ദേശീയ പണിമുടക്ക് ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി; ശശി തരൂർ appeared first on Express Kerala.


