
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന സന്നിധാനത്ത് രണ്ടാം ദിവസവും തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീകോവിലിലെ സ്വർണ്ണപ്പാളികളിൽ നിന്നുള്ള സാമ്പിളുകളാണ് ശേഖരിക്കുന്നത്. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ ആരംഭിച്ച പരിശോധനയിൽ, ശ്രീകോവിലിന് പിന്നിലെ തൂണുകളിലെയും ദ്വാരപാലക ശില്പങ്ങളിലെയും പാളികളാണ് പ്രധാനമായും പരിശോധിച്ചത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്‌മെന്റ് വിഭാഗത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവും അതിന്റെ കാലപ്പഴക്കവും തിട്ടപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.
അതേസമയം, കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻ സിഇഒയുമായ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് ഭണ്ഡാരിയുടെ വാദം. അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും സ്വർണ്ണം സ്വമേധയാ കൈമാറിയതാണെന്നും ഹർജിയിൽ അവകാശപ്പെടുന്നു. എന്നാൽ, കേസിൽ പങ്കജ് ഭണ്ഡാരിക്ക് നിർണ്ണായക പങ്കുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് എസ്ഐടിയുടെ നിലപാട്. ഹൈക്കോടതിയുടെ ഇന്നത്തെ വിധി കേസിന്റെ തുടർന്നുള്ള പോക്കിൽ നിർണ്ണായകമാകും.
The post ശബരിമല സ്വർണ്ണക്കൊള്ള! സന്നിധാനത്ത് രണ്ടാം ദിവസവും ശാസ്ത്രീയ പരിശോധന; പ്രതിയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് appeared first on Express Kerala.


