
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാന പോലീസ് സേനയിൽ വ്യാപകമായ സ്ഥലംമാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. എ.എസ്.പി., എ.സി.പി., ഡിവൈ.എസ്.പി. തസ്തികകളിലുള്ള 140 ഓളം ഉദ്യോഗസ്ഥരുടെ ആദ്യഘട്ട സ്ഥലംമാറ്റ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒരു സബ് ഡിവിഷനിൽ മൂന്നു വർഷം പൂർത്തിയാക്കിയവരെയും സ്വന്തം ജില്ലകളിൽ ജോലി ചെയ്യുന്നവരെയുമാണ് മാനദണ്ഡങ്ങൾ പ്രകാരം മാറ്റുന്നത്. സ്ഥലംമാറ്റപ്പെട്ടവരിൽ ഭൂരിഭാഗം പേരെയും തൊട്ടടുത്ത ജില്ലകളിലാണ് നിയമിച്ചിരിക്കുന്നത്. സി.ഐ., എസ്.ഐ. പദവിയിലുള്ളവരുടെ മാറ്റം സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരിൽ ഏകദേശം 60 ശതമാനം പേർക്കും ഇത്തവണ സ്ഥലംമാറ്റം ലഭിക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അഴിച്ചുപണി പൂർത്തിയാക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ധൃതിപിടിച്ച നീക്കം. പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പിന്നെ ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ആവശ്യമാണ്. മുൻപ് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിൽ സ്ഥലംമാറ്റങ്ങൾ നടന്നിരുന്നു. അന്ന് മാറ്റപ്പെട്ടവരെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് പഴയ തസ്തികകളിലേക്ക് തിരികെ നിയമിച്ചിരുന്നില്ല. പോലീസിന് പുറമെ റവന്യൂ ഉൾപ്പെടെയുള്ള മറ്റ് പ്രധാന വകുപ്പുകളിലും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുകയാണ്.
The post നിയമസഭാ തിരഞ്ഞെടുപ്പ്! പോലീസ് സേനയിൽ വൻ അഴിച്ചുപണി; 140 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം appeared first on Express Kerala.


