
ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി. പനിയും വയറിലെ അണുബാധയും മൂലം ആശുപത്രിയിലായിരുന്ന താരം, സഹതാരം അർഷ്ദീപ് സിംഗ് പങ്കുവെച്ച വീഡിയോ ബ്ലോഗിലൂടെയാണ് നിലവിലെ അവസ്ഥ പങ്കുവെച്ചത്.
അസുഖത്തെത്തുടർന്ന് ശരീരഭാരത്തിൽ രണ്ട് കിലോയോളം കുറവുണ്ടായെന്നും നിലവിൽ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും താരം പറഞ്ഞു. അസുഖബാധിതനായ ശേഷം താൻ കടുത്ത ഭക്ഷണനിയന്ത്രണത്തിലാണെന്നും നിലവിൽ പരിപ്പും ചോറുമാണ് പ്രധാന ഭക്ഷണമെന്നും താരം അർഷ്ദീപിനോട് വെളിപ്പെടുത്തി. കൊളംബോയിൽ അഭിഷേക് നേരിയ പരിശീലനം നടത്തിയെങ്കിലും പനിയും അണുബാധയും ഉണ്ടാക്കിയ കടുത്ത ക്ഷീണം താരത്തെ ഇപ്പോഴും അലട്ടുന്നുണ്ട്.
Also Read: ബാഴ്‌സയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്; കോപ്പ ഡെൽ റേ സെമിയിൽ ഏകപക്ഷീയ ജയം
അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതി ടീം മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി തുടരുകയാണ്. താരം പൂർണ്ണ ആരോഗ്യവാനല്ലെന്നും ഒന്നോ രണ്ടോ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ സൂചന നൽകിയിരുന്നു. അഭിഷേക് കളിക്കില്ലെന്ന് ഉറപ്പായാൽ നമീബിയക്കെതിരായ മത്സരത്തിലേതുപോലെ ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ തന്നെ പാകിസ്ഥാനെതിരെയും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന വട്ട പരിശീലനത്തിന് ശേഷം മാത്രമേ ഇന്ത്യൻ ടീമിന്റെ അന്തിമ ഇലവനെ പ്രഖ്യാപിക്കൂ.
The post ‘രണ്ട് കിലോ കുറഞ്ഞു, കടുത്ത ഡയറ്റിൽ’; പാക് പോരാട്ടത്തിന് മുൻപ് ആരോഗ്യസ്ഥിതി വെളിപ്പെടുത്തി അഭിഷേക് ശർമ്മ appeared first on Express Kerala.


