
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളുടെ വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങൾ കുടിശികയുടെ പേരിൽ വിച്ഛേദിക്കുന്നത് തടയാൻ ഒമാൻ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിയമത്തിന്റെ കരട് ശൂറാ കൗൺസിൽ വിശദമായി പരിശോധിച്ചു. ജോലി നഷ്ടപ്പെട്ടവർ, കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നവർ, മാനുഷിക പരിഗണന അർഹിക്കുന്നവർ തുടങ്ങിയവരുടെ വീടുകളിലെ അടിസ്ഥാന സൗകര്യങ്ങൾ തടസ്സപ്പെടരുതെന്നാണ് പുതിയ നിയമത്തിലെ പ്രധാന ശുപാർശ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയൊരു കൈത്താങ്ങാകുന്നതാണ് ഈ നീക്കം.
നിലവിൽ ഈ നിയമത്തിന്റെ കരട് കൂടുതൽ പരിശോധനകൾക്കായി പ്രത്യേക സമിതിക്ക് കൈമാറിയിരിക്കുകയാണ്. നിയമത്തിന്റെ സാമ്പത്തിക വശങ്ങളും പ്രായോഗികതയും സമിതി വിലയിരുത്തും. ഇതിനുശേഷം സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് കൗൺസിൽ വീണ്ടും പരിഗണിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. രാജ്യത്തെ സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള ഒമാൻ സർക്കാരിന്റെ നിർണ്ണായകമായ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു.
The post സാമ്പത്തിക പ്രതിസന്ധിയിലുള്ളവർക്ക് ആശ്വാസം! വൈദ്യുതിയും വെള്ളവും വിച്ഛേദിക്കില്ലെന്ന് ഒമാൻ appeared first on Express Kerala.


