റമസാൻ മാസത്തിലും പെരുന്നാൾ ദിനങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക് അർധരാത്രിക്ക് ശേഷവും പ്രവർത്തിക്കാൻ ഷാർജ നഗരസഭ പ്രത്യേക അനുമതി നൽകിത്തുടങ്ങി. തിരക്ക് പരിഗണിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സമയം സേവനം ലഭ്യമാക്കുന്നതിനാണ് പ്രവൃത്തിസമയം ദീർഘിപ്പിക്കുന്നത്. ഇതിനായുള്ള പ്രത്യേക പെർമിറ്റുകൾക്ക് 1,020.5 ദിർഹമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എന്നാൽ, നിർമ്മാണ മേഖലയിലുള്ള എൻജിനീയറിങ് കരാറുകാർക്ക് രാത്രി വൈകി ജോലി ചെയ്യുന്നതിനായി ഈ പെർമിറ്റ് അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പകൽ സമയത്ത് ഭക്ഷണം പാകം ചെയ്യുന്നതിനും ഇഫ്താറിന് മുൻപായി ലഘുഭക്ഷണങ്ങൾ പുറത്ത് പ്രദർശിപ്പിക്കുന്നതിനും പ്രത്യേക അനുമതിയും ഫീസും നിർബന്ധമാണ്. പകൽ ഭക്ഷണം പാകം ചെയ്യാനുള്ള അനുമതിക്ക് 3,000 ദിർഹവും, പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിന് 500 ദിർഹവുമാണ് ഫീസ്. ഇഫ്താർ ലഘുഭക്ഷണങ്ങൾ പുറത്ത് വെക്കുമ്പോൾ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ ഗ്ലാസ് ബോക്സുകൾ നിർബന്ധമായും ഉപയോഗിക്കണം. നിയമലംഘനങ്ങൾ ഒഴിവാക്കാൻ എല്ലാ വ്യാപാരികളും മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ഷാർജ മുനിസിപ്പാലിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
The post ഷാർജയിൽ റമസാൻ-പെരുന്നാൾ ഒരുക്കം! രാത്രി വൈകി പ്രവർത്തിക്കാൻ പ്രത്യേക അനുമതി, പെർമിറ്റുകൾ നൽകിത്തുടങ്ങി appeared first on Express Kerala.


