വഡോദര: മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ഗുജറാത്തിലെ വഡോദര വഗോദിയ റോഡിലെ കോസ്മോസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് പ്രവാസി കുടുംബത്തെ ഞെട്ടിച്ച സംഭവം നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നരേന്ദ്ര ഷായും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്.
ഫെബ്രുവരി 18-ന് നിശ്ചയിച്ചിരിക്കുന്ന മകളുടെ വിവാഹത്തിന് ആഭരണങ്ങൾ എടുക്കാൻ വ്യാഴാഴ്ച ബാങ്കിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന അലുമിനിയം ബോക്സിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. 408 ഗ്രാം വരുന്ന സ്വർണ്ണമാലകൾ, വളകൾ, ബ്രേസ്‌ലെറ്റുകൾ, സ്വർണ്ണ നാണയങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. എന്നാൽ ബോക്സിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടാവ് തൊട്ടിട്ടില്ല.
Also Read: ക്രൂരമായ കൊലപാതകം; പെട്ടിയിലാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ അജ്ഞാത മൃതദേഹം
വിവരം അറിയിച്ചപ്പോൾ ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവം പുറത്തുപറയരുതെന്നും ബാങ്കിനുള്ളിൽ തന്നെ ഒത്തുതീർപ്പാക്കാമെന്നുമാണ് ജീവനക്കാർ പറഞ്ഞതെന്ന് നരേന്ദ്ര ഷാ വെളിപ്പെടുത്തി. ലോക്കർ ലഭിക്കുന്നതിനായി ബാങ്ക് വൻതുക സ്ഥിരനിക്ഷേപമായി വാങ്ങിയിരുന്നതായും ഇദ്ദേഹം പറഞ്ഞു.
ബാപോദ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്യുവൽ കീ സംവിധാനമുള്ള ലോക്കർ എങ്ങനെ തുറക്കപ്പെട്ടു എന്നത് പോലീസ് പരിശോധിച്ചുവരികയാണ്. ലോക്കർ കൈകാര്യം ചെയ്തവരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. കുടുംബത്തിലെ മറ്റ് ചിലർക്കും ലോക്കർ തുറക്കാൻ അനുമതിയുണ്ടായിരുന്നതായി ബാങ്ക് അധികൃതർ പോലീസിനെ അറിയിച്ചിട്ടുണ്ട്. മോഷണ വാർത്ത പുറത്തുവന്നതോടെ തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷ ഓർത്തുള്ള ആശങ്കയിൽ ബാങ്കിലെ മറ്റ് ഇടപാടുകാരും ലോക്കറുകൾ പരിശോധിക്കാൻ കൂട്ടമായെത്തുകയാണ്.
The post ലോക്കറിലും സുരക്ഷിതമല്ല! വഡോദരയിൽ വിവാഹത്തിനായി വെച്ച 65 ലക്ഷത്തിന്റെ സ്വർണം കവർന്നു appeared first on Express Kerala.


